സുഡാനിലെ രാഷ്രട്രീയ പ്രതിസന്ധിയില്‍ എത്യോപ്യ ഇടപെടുന്നു
സൈനിക ഭരണത്തിനെതിരെ സമരം രൂക്ഷമാകുന്നതിനിടെയാണ് എത്യോപ്യന്‍ പ്രസിഡന്‍റ് അബീ അഹ്‍മദിന്‍റെ മധ്യസ്ഥ ശ്രമം

രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ സുഡാനില്‍ മധ്യസ്ഥ ശ്രമവുമായി എത്യോപ്യ. എത്യോപ്യന്‍ പ്രസിഡന്‍റ് അബീ അഹ്‍മദിനെ മധ്യസ്ഥനായി പ്രതിപക്ഷ കക്ഷികള്‍ അംഗീകരിച്ചു. അബീ അഹമദ് സുഡാനിലെത്തി സൈനിക നേതൃത്വവുമായും സമരസംഘടനകളുമായും കൂടിക്കാഴ്ച നടത്തി. സുഡാനെ ആഫ്രിക്കന്‍ യൂണിയനിൽ നിന്ന് പുറത്താക്കിയതിനു പിന്നാലെയാണ് എത്യോപ്യന്‍ പ്രസിഡന്‍റ് ഖര്‍ത്തൂമിലെത്തിയത്.
നിലവില്‍ സുഡാനിന്‍റെ ഭരണം കയ്യാളുന്ന സൈനിക ഭരണ സമിതിയുമായും പ്രതിപക്ഷ കക്ഷികളുമായും അബീ അഹമദ് ചര്‍ച്ച നടത്തി. സർക്കാർ വിരുദ്ധ സമരക്കാരെ പിരിച്ചുവിടാൻ സുരക്ഷാ സേന നടത്തിയ വെടിവയ്പ്പിൽ കഴിഞ്ഞ ദിവസം 108 പേര്‍ കൊല്ലപ്പെടുകയും 500ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായായണ് പ്രതിപക്ഷ സംഘടനകള്‍ പറയുന്നത്.
സമര പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിന്റെ കുറ്റം സൈനിക ഭരണ സമിതി ഏറ്റെടുക്കുക, ഇതില്‍ അന്വേഷണം നടത്താന്‍ പ്രത്യോക കമ്മിറ്റി രൂപീകരിക്കുക, പ്രതിപക്ഷ നേതാക്കളെ വിട്ടയക്കുക, പത്ര സ്വാതന്ത്യം അനുവദിക്കുക, അടിയന്തരാവസ്ഥക്കു സമാനമായ സൈനിക നിരീക്ഷണം നിര്‍ത്തുക എന്നീ ആവശ്യങ്ങളാണ് മധ്യസ്ഥ ചര്‍ച്ചകളില്‍ പ്രതിപക്ഷ കക്ഷികള്‍ മുന്നോട്ടുവയ്ക്കുന്നത്.
സുഡാനില്‍ പ്രസിഡന്റ് ഉമർ അൽ ബഷീറിനെ പുറത്താക്കി ഇക്കഴിഞ്ഞ ഏപ്രിലിൽ സൈന്യം അധികാരം പിടിച്ചെടുത്തത്. സൈനിക ഭരണത്തിനെതിരെ സമരം രൂക്ഷമാകുന്നതിനിടെയാണ് അബീ അഹ്‍മദിന്‍റെ മധ്യസ്ഥ ശ്രമം.
കഴിഞ്ഞ വര്‍ഷം എത്യോപ്യയുടെ പ്രസിഡന്‍റായ അബീ അഹ്മദ് ഭരണ മികവു കൊണ്ടും നയതന്ത്രജ്ഞത കൊണ്ടും പ്രശസ്തനാണ്. പതിറ്റാണ്ടുകളോളം തര്‍ക്കത്തിലിലരുന്ന അയല്‍രാജ്യമായ എറിത്രിയയുമായയി ഭരണത്തിലേറിയ ഉടന്‍ തന്നെ സമാധാന കരാറിലേര്‍പ്പെടാന്‍ അബീ അഹ്‍മദിനായിരുന്നു.
Adjust Story Font
16

