സുഡാനില്‍ ദേശവ്യാപക നിയമലംഘന സമരത്തിന് പ്രതിപക്ഷത്തിന്റെ ആഹ്വാനം
സുഡാനില്‍ ദേശവ്യാപക നിയമലംഘന സമരത്തിന് പ്രതിപക്ഷത്തിന്റെ ആഹ്വാനം. രണ്ട് പ്രതിപക്ഷ നേതാക്കളെ സൈന്യം അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സമരക്കാരുടെ നീക്കം.

സുഡാനില്‍ ദേശവ്യാപക നിയമലംഘന സമരത്തിന് പ്രതിപക്ഷത്തിന്റെ ആഹ്വാനം. രണ്ട് പ്രതിപക്ഷ നേതാക്കളെ സൈന്യം അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സമരക്കാരുടെ നീക്കം. എത്യോപ്യന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന മധ്യസ്ഥ ചര്‍ച്ചകള്‍ക്കിടയിലാണ് സൈന്യം രണ്ട് പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്തത്.
എത്യോപ്യന്‍ പ്രധാനമന്ത്രി അബീ അഹമ്മദിന്റെ സമാധാന ശ്രമങ്ങള്‍ ക്കിടെയാണ് രണ്ട് പ്രതിപക്ഷ നേതാക്കളെ സൈന്യം അറസ്റ്റ് ചെയ്തത്. ഇതില്‍ രോഷാകുലരായ പ്രതിപക്ഷം ദേശവ്യാപക നിയമലംഘന സമരത്തിന് ആഹ്വാനം ചെയ്തു. സൈന്യം ജനങ്ങള്‍ക്ക് ഭരണം കൈമാറുന്നത് വരെ നിയമലംഘന സമരം തുടരുമെന്ന് പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സുഡാനീസ് പ്രഫഷണല്‍ അസോസിയേഷന്‍ വ്യക്തമാക്കി.
പ്രതിപക്ഷ നിരയിലെ പ്രമുഖനായ മുഹമ്മദ് ഇസ്മത്, വിമത വിഭാഗമായ സുഡാന്‍ പീപ്പിള്‍സ് ലിബറേഷന്‍ മൂവ്മെന്റ് നോര്‍ത്തിന്റെ നേതാവ് ഇസ്മാഈല്‍ ജലാബ് എന്നിവരാണ് അറസ്റ്റിലായത്. ഇസ്മത്തിനെ മധ്യസ്ഥ ചര്‍ച്ചക്ക് തൊട്ടുപിന്നാലെയും ജലാബിനെ വീട്ടില്‍വെച്ചുമാണ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ വീട്ടിലെത്തിയ സായുധ സംഘം കാരണമൊന്നും കൂടാതെ ജലാബിനെ പിടിച്ചുകൊണ്ടു പോവുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ സഹായികള്‍ പറഞ്ഞു.
രാജ്യത്തെ പ്രതിഷേധങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന സംയുക്ത പ്രതിപക്ഷ സഖ്യമായ ഫ്രീഡം ആന്റ് ചെയ്ഞ്ച് അലയന്‍സിന്റെ പ്രധാന നേതാക്കളാണ് ഇരുവരും. ജലാബിക്കൊപ്പം പാര്‍ട്ടിവക്താവും അറസ്റ്റിലായിട്ടുണ്ട്. ഇക്കഴിഞ്ഞ ഏപ്രിലിൽ ആണ് പ്രസിഡന്റ് ഉമർ അൽ ബാഷിറിനെ പുറത്താക്കി സൈന്യം അധികാരം പിടിച്ചെടുത്തത്. സമരക്കാര്‍ക്ക് നേരെ കഴിഞ്ഞ ദിവസം സുരക്ഷാ സേന നടത്തിയ വെടിവയ്പ്പിൽ 108 പേര്‍ കൊല്ലപ്പെടുകയും 500ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Adjust Story Font
16

