Quantcast

ഗൾഫ്​ സമുദ്രത്തിൽ എണ്ണ ടാങ്കറുകൾക്കെതിരെ നടന്ന ആക്രമണം;​ യു.എൻ പ്രത്യേക അന്വേഷണം നടത്തിയേക്കും

ഗൾഫ് മേഖലയിൽ യുദ്ധത്തിനെ അനുകൂലിക്കുന്നില്ലെന്നും അതേ സമയം ഇറാൻ നടത്തുന്ന വിധ്വംസക പ്രവർത്തനങ്ങൾക്ക് തടയിടണമെന്നുമാണ് സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളുടെയും നിലപാട്

MediaOne Logo

Web Desk

  • Published:

    18 Jun 2019 8:34 AM IST

ഗൾഫ്​ സമുദ്രത്തിൽ എണ്ണ ടാങ്കറുകൾക്കെതിരെ നടന്ന ആക്രമണം;​ യു.എൻ പ്രത്യേക അന്വേഷണം നടത്തിയേക്കും
X

ഗൾഫ് സമുദ്രത്തിൽ എണ്ണ ടാങ്കറുകൾക്കെതിരെ നടന്ന ആക്രമണത്തെ കുറിച്ച് യു.എൻ പ്രത്യേക അന്വേഷണം നടത്തിയേക്കും. യു.എൻ സെക്രട്ടറി ജനറലിന്റെ ഇതു സംബന്ധിച്ച നിർദേശത്തിന് നിരവധി രാജ്യങ്ങളുടെ പിന്തുണ ലഭിച്ചിട്ടുണ്ട്. ആക്രമണത്തിനു പിന്നിൽ ഇറാൻ തന്നെയാണെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് അമേരിക്ക.

എണ്ണ ടാങ്കറുകളെ ലക്ഷ്യം വെച്ച് ഒരു മാസത്തിനുള്ളിൽ രണ്ട്
തവണയാണ് ആക്രമണം ഉണ്ടായത്. 6 എണ്ണ ടാങ്കറുകൾക്ക് എതിരെയായിരുന്നു ആസൂത്രിത സ്വഭാവത്തിലുള്ള ആക്രമണം. ഇതേക്കുറിച്ച് സ്വതന്ത്ര അന്വേഷണം ആവശ്യമാണെന്ന്
കഴിഞ്ഞ ദിവസം യു.എൻ സെക്രട്ടറി ജറനൽ ആൻറണിയോ ഗുട്ടറസ്
വ്യക്തമാക്കിയിരുന്നു.

ലക്സംബർഗിൽ ചേർന്ന യൂറോപ്യൻ യൂനിയൻ വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനം ഈ ആവശ്യത്തെ പിന്തുണച്ചു. ഇറാൻ തന്നെയാണ്
ആക്രമണത്തിനു പിന്നിലെന്ന യു.എസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളുടെ കണ്ടെത്തലിന്റെ സാഹചര്യത്തിൽ സ്വതന്ത്ര അനേഷണത്തിലൂടെ വസ്തുത വെളിച്ചത്തു കൊണ്ടു വരണമെന്ന് ജർമൻ വിദേശകാര്യ മന്ത്രി ഹീകോ മാസ് പറഞ്ഞു. ഫുജൈറ തീരത്ത് മെയ് 12ന് നാലു എണ്ണ കപ്പലുകൾക്കു നേരെ നടന്ന ആക്രമണം സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് യു.എൻ രക്ഷാ സമിതിയുടെ പരിഗണനയിലാണ്.

ഇറാൻ റവലൂഷനറി ഗാർഡിന്റെ മേൽനോട്ടത്തിലാണ്
ആക്രമണം നടന്നതെന്ന വാദത്തിൽ അമേരിക്ക ഉറച്ചു നിൽക്കുകയാണ്. എന്നാൽ ഇറാനെതിരെ ഇതിന്റെ പേരിൽ യുദ്ധം നടത്താൻ തങ്ങളില്ലെന്നും കഴിഞ്ഞ ദിവസം യു.എസ് സ്റ്റേറ്റ് സെക്രട്ടറി വ്യക്തമാക്കിയിരുന്നു. ഗൾഫ് മേഖലയിൽ യുദ്ധത്തിനെ അനുകൂലിക്കുന്നില്ലെന്നും അതേ സമയം ഇറാൻ നടത്തുന്ന വിധ്വംസക പ്രവർത്തനങ്ങൾക്ക് തടയിടണമെന്നുമാണ് സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളുടെയും നിലപാട്.

TAGS :

Next Story