ഇറാന് നേരെ വ്യോമാക്രമണത്തിന് പദ്ധതിയിട്ടിരുന്നു, അവസാന നിമിഷം പിന്മാറിയെന്ന് ട്വിറ്ററില്‍ വെളിപ്പെടുത്തി ഡൊണാൾഡ് ട്രംപ്
ഇറാന്റെ റഡാര്‍, മിസൈല്‍ യൂണിറ്റുകള്‍ തുടങ്ങിയവ ലക്ഷ്യമിട്ട് ആക്രമണം നടത്താന്‍ ട്രംപ് അനുമതി നല്‍കിയിരുന്നതായാണ് വിവരം.

ഇറാനു നേരെ വ്യോമക്രമണത്തിനു പദ്ധതിയിട്ടിരുന്നെന്നും അവസാന നിമിഷം പിന്മാറുകയായിരുന്നെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ട്വീറ്റ്.
150 പേര്‍ കൊല്ലപ്പെടുമെന്നതിനാലാണ് ആക്രമണം വേണ്ടെന്ന് വെച്ചതെന്ന് ട്രംപ് പറഞ്ഞു. ഹോര്‍മുസ് കടലിടുക്കിനു സമീപം അതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് യു.എസ് ചാരവിമാനം ഇറാന്‍ വെടിവച്ചിട്ടതിന് പിന്നാലെ മേഖലയില്‍ യുദ്ധാന്തരീക്ഷം നിലനില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ അടിയന്തര സുരക്ഷാ കൌണ്‍സില്‍ യോഗം വിളിക്കണമെന്നാവശ്യപ്പെട്ടിരിക്കുകയാണ് അമേരിക്ക....
ഇറാന്റെ റഡാര്‍, മിസൈല്‍ യൂണിറ്റുകള്‍ തുടങ്ങിയവ ലക്ഷ്യമിട്ട് ആക്രമണം നടത്താന്‍ ട്രംപ് അനുമതി നല്‍കിയിരുന്നതായാണ് വിവരം. മൂന്ന് സ്ഥലങ്ങളില്‍ ആക്രമണം നടത്താന്‍ ആയുധങ്ങളെല്ലാം സന്നദ്ധമായിരുന്നെന്നും എന്നാല്‍ ആക്രമണം നടത്താന്‍ നിശ്ചയിച്ചിരുന്ന സമയത്തിന്റെ 10 മിനിട്ട് മുമ്പ് തീരുമാനം മാറ്റി വെക്കുകയായിരുന്നുവെന്നുമാണ് ട്രംപിന്റെ ട്വീറ്റ്.
വെള്ളിയാഴ്ച പുലര്‍ച്ചെ ആക്രമണം നടത്താനായിരുന്നു പദ്ധതി. ഇറാനിലെ ജനങ്ങള്‍ക്കും സൈന്യത്തിനും ഉണ്ടാകുന്ന അപകടം കുറക്കാനായിരുന്നു ഇത്. വൈറ്റ്ഹൗസില്‍ നടന്ന നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനത്തില്‍നിന്നും ട്രംപ് പിന്മാറിയത്. ഇറാനെതിരെയുള്ള ആക്രമണത്തില്‍ നിന്നു യു.എസ് പൂര്‍ണമായി പിന്‍വാങ്ങിയോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ട്രംപിന്റെ സുരക്ഷാ ഉപദേഷ്ടകന്മാര്‍ക്ക് ഇറാനെതിരായ നീക്കത്തില്‍ അഭിപ്രായഭിന്നതയുണ്ട്.
അമേരിക്കന്‍ സേനയുടെ ആര്‍ക്യു-4 ഗ്ലോബല്‍ ഹോക്ക് എന്ന ആളില്ലാ വിമാനമാണ് വ്യോമപരിധി ലംഘിച്ചെന്നു പറഞ്ഞ് കഴിഞ്ഞ ദിവസം ഇറാന്‍ വെടിവെച്ചിട്ടത്. നിരീക്ഷക ഡ്രോൺ ഇറാൻ മിസൈലുപയോഗിച്ച് തകർത്തത് ആദ്യം അമേരിക്ക നിഷേധിച്ചിരുന്നു. പിന്നീട് സംഭവം സ്ഥിരീകരിച്ച അമേരിക്കൻ സൈന്യം പ്രകോപനമൊന്നുമില്ലാത്ത ആക്രമണമാണെന്ന് പ്രതികരിച്ചു. ഗൾഫ് കടലിൽ യു.എസ് വിമാനവാഹിനിയും പടക്കപ്പലുകളും മിസൈൽ പ്രതിരോധ സംവിധാനവും വിന്യസിച്ചതിനാല്‍ യുദ്ധസമാനമായ സാഹചര്യമാണുള്ളത്.
Adjust Story Font
16

