പാകിസ്താനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ഏഷ്യാ പസിഫിക് ഗ്രൂപ്പിന്റെ തീരുമാനം
ഭീകരവാദത്തിന് പണം നല്‍കുന്നതിനെതിരെ നടപടിയെടുക്കാത്തതിനെ തുടര്‍ന്നാണ് നടപടി

പാകിസ്താനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ഏഷ്യാ പസിഫിക് ഗ്രൂപ്പിന്റെ തീരുമാനം. ഭീകരവാദത്തിന് പണം നല്‍കുന്നതിനെതിരെ നടപടിയെടുക്കാത്തതിനെ തുടര്‍ന്നാണ് നടപടി. അതേസമയം നരേന്ദ്ര മോദി തിങ്കളാഴ്ച ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും.
സാമ്പത്തിക ദ്രുതകര്‍മ സേനയായ FATFന്റെ ഏഷ്യ പസഫിക് ഗ്രൂപ്പ് ആണ് പാകിസ്താനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. പാകിസ്താനില്‍ തന്നെയുള്ള ഭീകരവാദ സംഘടനകൾക്ക് വലിയ തോതില്‍ പണം എത്തുന്നുണ്ട്. ഇത് തടയാനും കള്ളപ്പണത്തിന്റെ ഒഴുക്ക് തടയാനും നടപടി സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം. കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതോടെ പാകിസ്താന് ഇനി ഏഷ്യാ പസഫിക് ഗ്രൂപ്പില്‍ നിന്ന് പണം കടമെടുക്കാനാകില്ല. നേരത്തെ പാകിസ്താനെ ഗ്രേ പട്ടികയില്‍ പെടുത്തിയിരുന്നു. പുതിയ നടപടിയോടെ ഒക്ടോബറില്‍ എഫ്എടിഎഫും പാകിസ്താനെ കരിമ്പട്ടികയില്‍ പെടുത്താനുള്ള സാധ്യത വര്‍ധിച്ചു.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും. കശ്മീര്‍ വിഷയം ഇരുവരും ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. കശ്മീര്‍ വിഷയത്തില്‍ ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. കശ്മീര്‍ പ്രശ്നം ഇന്ത്യയും പാകിസ്താനും തമ്മില്‍ പരിഹരിക്കേണ്ട വിഷയമാണെന്നും മാക്രോണ്‍ വ്യക്തമാക്കി. എന്നാല്‍ ആവശ്യപ്പെട്ടാല്‍ മാത്രമേ ചര്‍ച്ചക്ക് മധ്യസ്ഥത വഹിക്കൂ എന്ന് അമേരിക്ക അറിയിച്ചു.
Adjust Story Font
16

