പുരോഹിത പ്രതിസന്ധി; വിവാഹിതരെയും പുരോഹിതന്‍മാരാക്കണമെന്ന് കാത്തലിക് ബിഷപ്പുമാര്‍
ആമസോണ്‍ മേഖലയിലെ ബിഷപ്പുമാരുടെ യോഗം വത്തിക്കാനിലാണ് ചേര്‍ന്നത്

പുരോഹിതന്മാരാകാന്‍ താല്‍പര്യപ്പെട്ട് വരുന്നവരുടെ എണ്ണം കുറയുന്നത് സഭയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതായി തെക്കെ അമേരിക്കയിലെ കാത്തലിക്ക് ബിഷപ്പുമാര്‍. പ്രതിസന്ധി പരിഹരിക്കാന്‍ വിവാഹിതരെയും പുരോഹിതന്‍മാരാക്കാന്‍ തയ്യാറാകണമെന്ന് ഇവര്‍ വത്തിക്കാനോട് ആവശ്യപ്പെട്ടു. ആമസോണ്‍ മേഖലയിലെ ബിഷപ്പുമാരുടെ യോഗം വത്തിക്കാനിലാണ് ചേര്‍ന്നത്.
തെക്കെ അമേരിക്കയിലെ ഒമ്പത് രാജ്യങ്ങളിലെ ബിഷപ്പുമാരാണ് സഭ ചരിത്രത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന നിർദ്ദേശം മുന്നോട്ട് വെച്ചത്. യോഗത്തില്‍ പങ്കെടുത്തവരില്‍ 121 ബിഷപ്പുമാര്‍ ആവശ്യത്തോട് യോജിച്ചപ്പോള്‍ 41 പേര്‍ എതിര്‍ത്തു.
ഇതിന് പുറമെ പള്ളി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന സ്ത്രീകളെ പുരോഹിതരുടെ സഹായികളായി നിയമിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇതാദ്യമായാണ് ക്രൈസ്തവ സഭയിലെ പൗരോഹിത്യ ക്രമങ്ങളില്‍ മാറ്റം വരുത്തണമെന്ന ആവശ്യം ബിഷപ്പുമാരുടെ യോഗത്തില്‍ ഉയര്‍ന്ന് വരുന്നത്. തെക്കേ അമേരിക്കയിലെ വിദൂര മേഖലകളിലെ പള്ളികളില്‍ വിവാഹിതരെ നിയമിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നതെങ്കിലും ഇത്തരം ആവശ്യം പല സ്ഥലങ്ങളില്‍ നിന്നും ഉയര്‍ന്നുവരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജനങ്ങള്‍ക്ക് കുര്‍ബാന കൊള്ളാന്‍ മേഖലയില്‍ വലിയ ബുദ്ധിമുട്ടാണുള്ളതെന്ന് യോഗം വിലയിരുത്തി. 11-ാം നൂറ്റാണ്ട് മുതലാണ് വിവാഹിതരല്ലാത്തവരെ മാത്രം പുരോഹിതന്മാരാക്കുന്ന സമ്പ്രദായം കാത്തോലിക്കാ സഭയില്‍ നിലവില്‍ വന്നത്. പുരോഹിതന്മാരുടെ അഭാവം കാരണം ആമസോണ്‍ മേഖലയില്‍ മാസങ്ങളോളം കുര്‍ബാന നടത്താന്‍ പറ്റാത്ത സാഹചര്യമാണുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Adjust Story Font
16

