തർക്കത്തിനിടെ നാറ്റോ ഉച്ചകോടി ലണ്ടനില്‍ തുടങ്ങി
നാറ്റോ സഖ്യത്തിനെതിരെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ നടത്തിയ പരാമര്‍ശം അരോചകവും ധിക്കാരം നിറഞ്ഞതുമാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കുറ്റപ്പെടുത്തി

അംഗരാഷ്‌ട്രങ്ങൾ തമ്മിൽ രൂക്ഷമായ തർക്കത്തിനിടെ നാറ്റോ ഉച്ചകോടി ലണ്ടനില്‍ തുടങ്ങി. നാറ്റോ സഖ്യത്തിനെതിരെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ നടത്തിയ പരാമര്‍ശം അരോചകവും ധിക്കാരം നിറഞ്ഞതുമാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കുറ്റപ്പെടുത്തി. ഐ.എസ് വിഷയത്തില്‍ തുര്‍ക്കിയുടെ ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് ഇമ്മാനുവല്‍ മാക്രോണും പ്രതികരിച്ചു.
പാശ്ചാത്യ സൈനിക സഖ്യമായ നാറ്റോയുടെ എഴുപതാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ലണ്ടനില്‍ ഉച്ചകോടി ചേരുന്നത്. നാറ്റോക്ക് മസ്തിഷ്ക മരണം സംഭവിച്ചുവെന്ന് കഴിഞ്ഞ മാസമാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞത്. ഉച്ചകോടിക്കിടെ ട്രംപ് നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്‌റ്റോൾട്ടെൻബർഗുമായി നടത്തിയ വാർത്താസമ്മേളനത്തില്‍ മാക്രോണിനെ രൂക്ഷമായാണ് വിമര്‍ശിച്ചത്.
നാറ്റോയുടെ പൊതു അജണ്ടകള്‍ക്ക് വിരുദ്ധമായി തുര്‍ക്കി സിറിയയില്‍ നടത്തിയ ആക്രമണത്തില്‍ ഇമ്മാനുവല്‍ മാക്രോണിന് വലിയ പ്രതിഷേധമുണ്ട്. ഐ.എസുമായുള്ള പോരാട്ടത്തില്‍ തുര്‍ക്കി എവിടെ നില്‍ക്കുന്നുവെന്ന് ഉര്‍ദുഗാന്‍ വ്യക്തമാക്കണമെന്നായിരുന്നു ഉച്ചകോടിക്കിടെ മാക്രോണിന്റെ പ്രതികരണം. വൈ.പി.ജിയെ ഭീകരരായി നാറ്റോ പ്രഖ്യാപിക്കണമെന്ന തുര്‍ക്കിയുടെ നിലപാട് അംഗീകരിച്ചില്ലെങ്കിൽ പോളണ്ടിനും ബാൾട്ടിക് രാജ്യങ്ങളായ ലിത്വാനിയ, എസ്‌തോണിയ, ലാത്‌വിയ എന്നിവയ്‌ക്കും വേണ്ടിയുള്ള നാറ്റോയുടെ പ്രതിരോധ പദ്ധതിയെ തടയുമെന്ന് തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാനും ഭീഷണി മുഴക്കി. നാറ്റോ സഖ്യത്തിലേക്ക് യൂറോപ്യന്‍ അംഗ രാജ്യങ്ങള്‍ വേണ്ടത്ര സാമ്പത്തിക പിന്തുണ നല്‍കുന്നില്ലെന്ന പരാതി അമേരിക്കക്കുണ്ട്. 1949ല്‍ ആരംഭിച്ച നാറ്റോ സൈനിക സഖ്യത്തില്‍ ഇപ്പോള്‍ 29 രാജ്യങ്ങളുണ്ട്.
Adjust Story Font
16

