പൗരത്വ നിയമ ഭേദഗതിക്കെതിരെ ലോകമെങ്ങും പ്രതിഷേധങ്ങള്‍

പൗരത്വ നിയമ ഭേദഗതിക്കെതിരെ ലോകമെങ്ങും വലിയ പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്. അമേരിക്കയിലെ ഹാറ്റ്ഫോര്‍ഡില്‍ നടന്ന പ്രകടനങ്ങളില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ നിരവധിപ്പേര്‍ പങ്കെടുത്തു. നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ജപ്പാനില്‍ ഇന്ത്യന്‍ പ്രവാസികള്‍ സംഗമം സംഘടിപ്പിച്ചു.
രാജ്യത്ത് നടക്കുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിന് പിന്തുണയര്‍പ്പിച്ച് ഹാറ്റ്ഫോര്‍ഡില്‍ നടന്ന പ്രക്ഷോഭങ്ങളില്‍ തദ്ദേശിയരും ഇന്ത്യന്‍ വംശജരുമടക്കം നിരവധിപ്പേര്‍ പങ്കെടുത്തു. വിവിധ മതസമൂഹങ്ങളും രാഷ്ട്രീയ സംഘടനകളും പ്രകടനത്തില്‍ അണിനിരന്നു. പൗരത്വ നിയമ ഭേദഗതി ഭരണഘടനക്ക് വിരുദ്ധമാണെന്നും നിയമം പിന്‍വലിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.
ഈ മാസം 27 ന് ജപ്പാൻ തലസ്ഥാനമായ ടോക്കിയോയിലെ ഇന്ത്യൻ എംബസിക്ക് മുന്നിൽ സംഘടിപ്പിക്കുന്ന പ്രതിഷേധ സംഗമത്തിന്റെ പ്രചരണാർത്ഥം മിയ കെൻ മേഖലയിലുള്ള പ്രവാസികളാണ് ഇന്ന് പ്രതിഷേധിച്ചത്. സംഘപരിവാർ ഇന്ത്യ വിടുക, എൻ.ആർ.സി-സി.എ.എ നിയമങ്ങൾ പിൻവലിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാർഡുകളുമായി എത്തിയ പ്രതിഷേധക്കാർ ഇന്ത്യാ സംരക്ഷണ പ്രതിജ്ഞയും ചൊല്ലി. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന കുതന്ത്രം പ്രയോഗിച്ച ബ്രിട്ടീഷുകാരിൽ നിന്ന് വിമോചനം സാധ്യമായത് നാനാത്വത്തിൽ ഏകത്വം എന്ന മുദ്രാവാക്യമുയർത്തിയാണെന്നും അതിന്റെ കടക്കൽ കത്തിവെക്കാൻ സംഘപരിവാർ ഫാസിസ്റ്റുകളെ അനുവദിക്കില്ലെന്നും പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് ജാസിം മൗലാക്കിരിയത്ത് വ്യക്തമാക്കി.
Adjust Story Font
16

