ഇന്ത്യയുടെ സമാധാന നടപടികളെ സ്വാഗതം ചെയ്യുന്നുവെന്ന് ഇറാന്‍
ഖാസിം സുലൈമാനിക്കായി എംബസിയിൽ ചേര്‍ന്ന അനുശോചന യോഗത്തിന് ശേഷം ഇറാനിയൻ അംബാസഡർ അലി ഷെഗെനി മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് ഇക്കാര്യം പറഞ്ഞത്.

അമേരിക്കയുമായുള്ള സംഘര്‍ഷം കുറയ്ക്കുന്നതിനുള്ള ഇന്ത്യയുടെ ഏതൊരു സമാധാന ദൌത്യത്തേയും ഇറാൻ സ്വാഗതം ചെയ്യുമെന്ന് ഇറാൻ പ്രതിനിധി. യു.എസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഖാസിം സുലൈമാനിക്കായി എംബസിയിൽ ചേര്‍ന്ന അനുശോചന യോഗത്തിന് ശേഷം ഇറാനിയൻ അംബാസഡർ അലി ഷെഗെനി മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് ഇക്കാര്യം പറഞ്ഞത്.
“ലോകത്ത് സമാധാനം നിലനിർത്തുന്നതിൽ ഇന്ത്യ സുപ്രധാന പങ്കുവഹിക്കുന്നുണ്ട്. ഇതേസമയം, ഇന്ത്യ ഈ മേഖലയുടെ ഭാഗവുമാണ്. എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള സമാധാന പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. മേഖലയില്‍ സമാധാനം പുലര്‍ത്തുന്നതിന് ഞങ്ങളുടെ ഒരു നല്ല സുഹൃത്ത് എന്ന നിലയ്ക്ക്, പ്രത്യേകിച്ചും ഇന്ത്യയുടെ ഭാഗത്തു നിന്നുണ്ടാകുന്ന എല്ലാ ദൌത്യങ്ങളും ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. ഇനിയും സംഘര്‍ഷം തുടരാന്‍ അനുവദിക്കരുത്. ഞങ്ങൾ യുദ്ധമല്ല ആഗ്രഹിക്കുന്നത്. മേഖലയിലെ എല്ലാവരുടെയും സമാധാനവും സമൃദ്ധിയുമാണ് ആഗ്രഹിക്കുന്നത്. ഈ ലോകത്തിന്റെ സമാധാനത്തിനും അഭിവൃദ്ധിക്കും സഹായിക്കുന്ന ഏതൊരു ഇന്ത്യൻ നടപടിയെയും പദ്ധതിയെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു," അദ്ദേഹം പറഞ്ഞു.
ഖാസിം സുലൈമാനിയുടെ വധത്തിന് ശേഷം യു.എസുമായുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് ഇന്ത്യയുടെ സമാധാന നടപടികളെ ഇറാൻ സ്വാഗതം ചെയ്യുമെന്ന് ഇറാൻ പ്രതിനിധി പറഞ്ഞത്. ഇറാഖിലെ രണ്ട് യു.എസ് സൈനിക താവളങ്ങൾക്കെതിരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയതിന് മണിക്കൂറുകൾക്ക് ശേഷമാണ് പ്രതിനിധിയുടെ പ്രതികരണം.
Adjust Story Font
16

