ഇറാഖിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്കു നേരെ ഇറാന്റെ ആക്രമണം
ഖാസിം സുലൈമാനിയുടെ വധത്തിന് പ്രതികാരമാണ് ആക്രമണമെന്ന് ഇറാന്‍ പ്രതികരിച്ചു

ഇറാഖിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്കു നേരെ ഇറാന്റെ ആക്രമണം. ഖാസിം സുലൈമാനിയുടെ വധത്തിന് പ്രതികാരമാണ് ആക്രമണമെന്ന് ഇറാന്‍ പ്രതികരിച്ചു. മിസൈല്‍ ആക്രമണം നടന്നതായി അമേരിക്കയും സ്ഥിരീകരിച്ചു.
ഇറാഖിലെ അമേരിക്കയുടെ രണ്ട് സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയാണ് ഇറാന്‍ ഒരു ഡസനിലധികം ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തതെന്ന് പെന്റഗണ്‍ വ്യക്തമാക്കി.
ഇറാഖിലെ അല്‍ അസദ്, ഇര്‍ബില്‍ എന്നിവിടങ്ങളിലെ അമേരിക്കന്‍ സൈനികാസ്ഥാനമാണ് ഇറാന്‍ ലക്ഷ്യം വെച്ചത്. സ്ഥിതിഗതികളും, ഇറാന്‍ ആക്രമണം തീര്‍ത്ത നാശനഷ്ടങ്ങളുടെ വ്യാപ്തിയും നിരീക്ഷിച്ചു വരികയാണെന്ന് പെന്റഗണ്‍ അറിയിച്ചു. ഇറാന്‍ ആക്രമണത്തില്‍ ആളപായമുണ്ടോ എന്ന് വ്യക്തമായിട്ടില്ല. ആക്രമണം നടത്തിയ സൈന്യത്തെ ഇറാന്‍ അഭിനന്ദിച്ചു.
ജനറൽ ഖാസിം സുലൈമാനിയെ വധിച്ചതിന് മറുപടിയായി യു.എസ് സൈന്യത്തെയും പെന്റഗണിനെയും തീവ്രവാദ സംഘടനകളായി പ്രഖ്യാപിച്ചുള്ള പ്രമേയം ഇന്നലെ ഇറാന്‍ പാര്‍ലമെന്റ് പാസാക്കിയിരുന്നു. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തലയ്ക്ക് ഇറാനിൽ കഴിഞ്ഞ ദിവസം എട്ടു കോടി ഡോളർ (ഏകദേശം 576 കോടി രൂപ) പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
Adjust Story Font
16

