Quantcast

ബഗ്ദാദിലെ യു.എസ് എംബസിക്കെതിരെ റോക്കറ്റാക്രമണം; ആളപായമില്ലെന്ന് റിപ്പോര്‍ട്ട്

എംബസി ഉൾപ്പെടെ തന്ത്രപ്രധാന കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്ന ഗ്രീൻ സോണിൽ മൂന്നു റോക്കറ്റുകൾ പതിച്ചു.

MediaOne Logo

Web Desk

  • Published:

    21 Jan 2020 6:19 AM IST

ബഗ്ദാദിലെ യു.എസ് എംബസിക്കെതിരെ റോക്കറ്റാക്രമണം; ആളപായമില്ലെന്ന് റിപ്പോര്‍ട്ട്
X

ബഗ്ദാദിൽ യു.എസ് എംബസിയെ ലക്ഷ്യം വെച്ച് വീണ്ടും റോക്കറ്റാക്രമണം. എംബസി ഉൾപ്പെടെ തന്ത്രപ്രധാന കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്ന ഗ്രീൻ സോണിൽ മൂന്നു റോക്കറ്റുകൾ പതിച്ചു. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം.

മൂന്ന് കത്സൂയ റോക്കറ്റുകളിൽ രണ്ടെണ്ണം അമേരിക്കൻ എംബസിക്കു സമീപമാണ് പതിച്ചത്. ഇറാൻ സൈനിക കമാൻഡർ ഖാസിം സുലൈമാനിയുടെ കൊലയെ തുടർന്ന് ബഗ്ദാദിലെ യു.എസ് എംബസി ലക്ഷ്യം വെച്ച് നേരത്തെയും റോക്കറ്റാക്രമണം നടന്നിരുന്നു. ഇറാഖിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം വീണ്ടും ശക്തിയാർജിച്ചിരിക്കെയാണ് പുതിയ ആക്രമണം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

ബഗ്ദാദ് നഗരത്തിനു പുറത്ത് സഫറാനിയ്യയിൽ നിന്നാണ് മൂന്ന് റോക്കറ്റുകളും വന്നതെന്ന് അധികൃതർ വ്യക്തമാക്കി. റോക്കറ്റാക്രമണം നടന്ന ഉടൻ സൈറൺ ശബ്ദം ഉയരുകയും സുരക്ഷാ നടപടികൾ വർധിപ്പിക്കുകയും ചെയ്തു.

മേഖലയിൽ പ്രവർത്തിക്കുന്ന മുഴുവൻ ഇറാൻ അനുകൂല മിലീഷ്യ വിഭാഗങ്ങളും കഴിഞ്ഞ ദിവസം തെഹ്റാനിൽ യോഗം ചേർന്നിരുന്നു. ഇറാഖ് ഉൾപ്പെടെ ഗൾഫ് മേഖലയിൽ യു.എസ് സൈനിക സാന്നിധ്യം അവസാനിപ്പിക്കാൻ ഏകോപിത നീക്കം നടത്താനാണ് തീരുമാനമെന്ന് ഇറാഖ് കേന്ദ്രമായുള്ള ഹിസ്ബുല്ല വക്താവ് വെളിപ്പെടുത്തുകയും ചെയ്തു. ഖാസിം സുലൈമാനിയുടെ വധത്തിനു പകരമായി ജനുവരി എട്ടിന് ഇറാഖിലെ രണ്ട് യു.എസ് സൈനിക കേന്ദ്രങ്ങൾക്കു നേരെ ഇറാൻ നടത്തിയ പ്രത്യാക്രമണത്തിൽ 11 യു.എസ് സൈനികർക്ക് പരിക്കേറ്റതായി പെന്റഗൺ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു.

അതിനിടെ, ഇറാഖ് നഗരങ്ങളിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം ശക്തിയാർജിക്കുകയാണ്. പൊലിസ് വെടിവെപ്പിൽ ഇന്നലെ മാത്രം 5 പേരാണ് കൊല്ലപ്പെട്ടത്.

TAGS :

Next Story