അമേരിക്കയും താലിബാനും സമാധാന കരാറില്‍ ഒപ്പുവെച്ചു
പതിനാല് മാസം കൊണ്ട് അമേരിക്കന്‍ സൈന്യത്തെ പൂര്‍ണ്ണമായും മേഖലയില്‍ നിന്നും പിന്‍വലിക്കും

അഫാനിസ്ഥാനില്‍ ശാശ്വത സമാധാനം പുനസ്ഥാപിക്കുന്നതിനുള്ള കരാറില്‍ അമേരിക്കയും താലിബാനും ഒപ്പുവെച്ചു. ഇതനുസരിച്ച് വരുന്ന പതിനാല് മാസത്തിനുള്ളില്‍ അഫ്ഗാനിലുള്ള മുഴുവന്‍ യു.എസ് സൈനികരെയും പിന്‍വലിക്കും. അഫ്ഗാന്‍ രാഷ്ട്രീയത്തിലേക്കുള്ള താലിബാന്‍റെ തിരിച്ചുവരവിനും ഇതോടെ കളമൊരുങ്ങും.
അഫ്ഗാനിസ്ഥാനില്‍ പതിനെട്ട് വര്‍ഷം നീണ്ട രക്തച്ചൊരിച്ചിലുകള്‍ക്ക് അന്ത്യം കുറിക്കുന്ന വെടിനിര്‍ത്തല്‍ ഉടമ്പടിയിലാണ് അമേരിക്കയും താലിബാനും ഒപ്പുവെച്ചത്. ഇതനുസരിച്ച് വരും ദിവസങ്ങളില്‍ തന്നെ അഫ്ഗാനില്‍ നിന്നുള്ള അമേരിക്കന്‍ സേനയുടെ പിന്മാറ്റം ആരംഭിക്കും.
ഇപ്പോഴുള്ള പതിമൂന്നായിരം സൈനികരെ വരുന്ന അഞ്ച് മാസത്തിനകം 8600 ആയി ചുരുക്കും. തുടര്‍ന്ന് വരുന്ന പതിനാല് മാസം കൊണ്ട് മുഴുവന്‍ അമേരിക്കന്‍ നാറ്റോ സൈനികരെയും അഫ്ഗാനില്‍ നിന്ന് പിന്‍വലിക്കും.
ദോഹയില്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, താലിബാന്‍ രാഷ്ട്രീയകാര്യതലവന്‍ മുല്ലാ ഗനിബറദാര്‍ എന്നിവര്‍ ചേര്‍ന്നാണ് കരാറിലെത്തിയത്. ദോഹയില്‍ അമേരിക്കന്‍ താലിബാന്‍ നേതാക്കളും കാബൂളില്‍ വെച്ച് നിലവിലെ പ്രസിഡന്‍റ് അഷ്റഫ് ഗനിയും ഒരേ സമയമാണ് കരാറിലെത്തിയ വിവരം ലോകത്തെ അറിയിച്ചത്.

വരുന്ന മാസം ഓസ്ലോയില്‍ വെച്ച് നിലവിലെ അഫ്ഗാന്‍ സര്‍ക്കാരും താലിബാനും തമ്മിലുള്ള കൂടിക്കാഴ്ച്ച നടക്കും. ഭരണരാഷ്ട്രീയ രംഗത്തേക്കുള്ള താലിബാന്‍റെ തിരിച്ചുവരവ് ഈ കൂടിക്കാഴ്ച്ചയില്‍ തീരുമാനമാകും.
2001 ലെ വേള്‍ഡ് ട്രേഡ് സെന്‍റര്‍ആക്രമണത്തില താലിബാന്‍റെ പങ്ക് ആരോപിച്ച് അമേരിക്ക നടത്തിയ അഫ്ഗാന്‍ അധിനിവേശത്തില്‍ ഇതുവരെ ഒരു ലക്ഷം അഫ്ഗാനികളും 2,400 അമേരിക്കന്‍ സൈനികരും കൊല്ലപ്പെട്ടുവെന്നാണ് കണക്കുകള്‍.
Adjust Story Font
16

