കോവിഡ് മരണം ഒരു ലക്ഷത്തി പതിനാലായിരം കവിഞ്ഞു; അമേരിക്കയില്‍ മാത്രം ഇരുപത്തിരണ്ടായിരത്തിലധികം മരണം
ആശങ്കാജനകമായ രീതിയിലാണ് അമേരിക്കയില്‍ മരണവും രോഗബാധയും വര്‍ധിക്കുന്നത്. 24 മണിക്കൂറിനിടെ 1830 പേരാണ് ഇവിടെ മരിച്ചത്.

ലോകത്ത് കോവിഡ് മരണം ഒരു ലക്ഷത്തി പതിനാലായിരം കവിഞ്ഞു. ആകെ രോഗബാധിതരുടെ എണ്ണം പതിനെട്ടര ലക്ഷം കടന്നു. രോഗം അതിവേഗം പടരുന്ന അമേരിക്കയില്‍ ഇരുപത്തിരണ്ടായിരത്തിലധികം പേര്‍ മരിക്കുകയും അഞ്ചര ലക്ഷത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു.
സ്പെയിന്‍, ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളിലെല്ലാം കോവിഡ് രോഗബാധയും അതുമൂലമുള്ള മരണവും വര്‍ധിക്കുന്നുണ്ടെങ്കിലും അമേരിക്കയാണ് കോവിഡ് കേസുകളില്‍ ഇപ്പോള്‍ മുന്നില്‍ നിൽക്കുന്നത്. ഏതാനും ദിവസങ്ങളായി ആശങ്കാജനകമായ രീതിയിലാണ് ഇവിടെ മരണവും രോഗബാധയും വര്‍ധിക്കുന്നത്. 24 മണിക്കൂറിനിടെ 1830 പേരാണ് ഇവിടെ മരിച്ചത്. ഇതോടെ അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 22,000 കവിഞ്ഞു. അഞ്ച് ലക്ഷത്തി അറുപതിനായിരത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതില്‍ 32000 പേര്‍ക്ക് മാത്രമാണ് രോഗം ഭേദമായത്.
ചൈനയില്‍ ഒരിടവേളക്കു ശേഷം രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നതും ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. ഇന്നലെ മാത്രം 99 പേര്‍ക്കാണ് ചൈനയിൽ രോഗം സ്ഥിരീകരിച്ചത്. സ്പെയിനില്‍ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തി അറുപത്താറായിരവും മരണസംഖ്യ പതിനേഴായിരവും കവിഞ്ഞു. ഇരുപതിനായിരത്തോളം പേര്‍ മരിച്ച ഇറ്റലിയിലും സ്ഥിതി സങ്കീര്‍ണമാണ്.
Adjust Story Font
16

