Quantcast

കൊറോണ വൈറസിനെക്കുറിച്ച് അന്വേഷിക്കാന്‍ ശാസ്ത്രജ്ഞന്‍മാര്‍ക്ക് ചൈന അനുമതി നിഷേധിക്കുകയാണെന്ന് അമേരിക്ക

എന്നാല്‍, അമേരിക്കന്‍ സംഘത്തിന് ചൈനയില്‍ സന്ദര്‍ശനാനുമതി നല്‍കില്ലെന്ന് ചൈന വ്യക്തമാക്കി

MediaOne Logo

  • Published:

    24 April 2020 3:40 PM IST

കൊറോണ വൈറസിനെക്കുറിച്ച് അന്വേഷിക്കാന്‍ ശാസ്ത്രജ്ഞന്‍മാര്‍ക്ക് ചൈന അനുമതി നിഷേധിക്കുകയാണെന്ന് അമേരിക്ക
X

കൊറോണ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ വുഹാനിലേക്ക് പോകാനൊരുങ്ങിയ അമേരിക്കന്‍ ശാസ്ത്രജ്ഞന്മാര്‍ക്ക് ചൈന പ്രവേശനം നിഷേധിക്കുകയാണെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിക്കണമെന്ന ആവശ്യമാണ് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ മുന്നോട്ടുവച്ചത്. എന്നാല്‍, അമേരിക്കന്‍ സംഘത്തിന് ചൈനയില്‍ സന്ദര്‍ശനാനുമതി നല്‍കില്ലെന്ന് ചൈന വ്യക്തമാക്കി.

വുഹാനില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട് ലോകമെങ്ങും പടര്‍ന്നുപിടിച്ച കൊറോണ വൈറസിന്റെ കാര്യത്തില്‍ ചൈന തുറന്ന സമീപനം കാണിക്കണമെന്ന് പോംപിയോ പറഞ്ഞതായി ഫോക്സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കോവിഡ് 19 വിഷയത്തില്‍ ചൈനയെ ഏറ്റവും കൂടുതല്‍ വിമര്‍ശിച്ചയാളാണ് മൈക്ക് പോംപിയോ. വൈറസ് വുഹാനിലെ ലാബോറട്ടറിയില്‍ നിന്നും പുറത്തായതാണെന്ന ട്രംപിന്റെ ആരോപണത്തെ പിന്തുണക്കുന്ന വ്യക്തി കൂടിയാണ് പോംപിയോ.

“ഇന്നും അമേരിക്കൻ ശാസ്ത്രജ്ഞരെ ചൈനയിലേക്ക് പോകാൻ ചൈനീസ് സർക്കാർ അനുവദിച്ചിട്ടില്ല, വുഹാനില്‍ മാത്രമല്ല, ചൈനയില്‍ ഒരിടത്തും വൈറസിനെ കുറിച്ച് പഠിക്കാന്‍ ചൈന അമേരിക്കന്‍ ശാസ്ത്രജ്ഞരെ അനുവദിക്കുന്നില്ലെന്നും ലോക ആരോഗ്യ സംഘടനക്ക് വെട്ടിച്ചുരുക്കിയ ഫണ്ട് പുനസ്ഥാപിക്കില്ലെന്നും പോംപിയോ വ്യക്തമാക്കി.

ലോകാരോഗ്യ സംഘടനക്ക് ഫണ്ട് നല്‍കുന്നതിലൂടെ പ്രത്യേകിച്ച് കാര്യമില്ലെന്നായിരുന്നു പോംപിയോ സൂചിപ്പിച്ചത്. ചൈനയില്‍ നിന്നാണ് വൈറസ് വ്യാപനത്തിന്റെ തുടക്കമെന്ന് എല്ലാവര്‍ക്കുമറിയാം. ലോകമാകെ ഇന്ന് കോവിഡ് പിടിയിലാണ്. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ചൈന സഹകരിക്കുന്നില്ല. സുതാര്യത ഉറപ്പാക്കേണ്ട ഉത്തരവാദിത്തം ലോകാരോഗ്യ സംഘടനക്കാണ്. അവര്‍ വീഴ്ച വരുത്തുന്നു. അവരുടെ നടപടി മറ്റ് രാജ്യങ്ങള്‍ മനസ്സിലാക്കിയെന്നും പോംപിയോ പറഞ്ഞു.

TAGS :

Next Story