കോവിഡ് വാക്സിൻ ഒക്ടോബറിലെന്ന് റഷ്യ; ആദ്യം വാക്സിൻ നൽകുക ഡോക്ടർമാർക്കും അധ്യാപകർക്കും
ഗമലേയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപിഡമോളജി വികസിപ്പിച്ച വാക്സിന്റെ പരീക്ഷണം എല്ലാ ഘട്ടത്തിലും വിജയകരമായിരുന്നുവെന്ന് റഷ്യൻ ആരോഗ്യമന്ത്രി

റഷ്യയുടെ കോവിഡ് വാക്‌സിന്‍ ഒക്ടോബറോടെ ജനങ്ങളിൽ എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. അധ്യാപകര്‍ക്കും ഡോക്ടര്‍മാര്‍ക്കുമാണ് ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുകയെന്ന് റഷ്യൻ ആരോഗ്യമന്ത്രി മിഖായേൽ മുരഷ്കോ പറഞ്ഞു. ഗമലേയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപിഡമോളജി വികസിപ്പിച്ച വാക്സിന്റെ പരീക്ഷണം എല്ലാ ഘട്ടത്തിലും വിജയകരമായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. വാക്സിൻ രജിസ്റ്റർ ചെയ്യാനുള്ള നീക്കങ്ങളും റഷ്യ തുടങ്ങിയിട്ടുണ്ട്.
എന്നാൽ വാക്സിൻ പരീക്ഷണം ശരിയായ വിധത്തിൽ റഷ്യ പൂർത്തിയാക്കിയിട്ടില്ലെന്നും ലോകത്ത് ആദ്യമായി കോവിഡ് വാക്സിൻ കണ്ടുപിടിച്ചെന്ന പേര് കിട്ടാനായി സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യുകയുമാണെന്നൊക്കെയുള്ള ആരോപണങ്ങളെ റഷ്യ തള്ളിക്കളഞ്ഞു. ലോകത്ത് ആദ്യമായി 1957ൽ സ്പുട്നിക് എന്ന ഉപഗ്രഹം വിക്ഷേപിച്ചതിനോടാണ് കോവിഡ് വാക്സിൻ നേട്ടത്തെ റഷ്യ താരതമ്യം ചെയ്യുന്നത്. റഷ്യയിൽ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 8 ലക്ഷം കഴിഞ്ഞു.
റഷ്യയും ചൈനയും വാക്‌സിന്‍ പരീക്ഷണങ്ങള്‍ ശരിയായല്ല നടത്തുന്നതെന്നും സുരക്ഷിതമായ വാക്‌സിന്‍ അമേരിക്ക ഈ വര്‍ഷം പുറത്തിറക്കുമെന്നും പകര്‍ച്ചവ്യാധി പ്രതിരോധ വിദഗ്ധന്‍ ആന്റണി ഫൗസി അവകാശപ്പെട്ടു. നൂറിലധികം കോവിഡ് വാക്സിനുകൾ വിവിധ രാജ്യങ്ങൾ ഇതിനകം വികസിപ്പിച്ചുകഴിഞ്ഞു. എല്ലാം പരീക്ഷണ ഘട്ടത്തിലാണ്. നാല് കോവിഡ് വാക്സിൻ പരീക്ഷണങ്ങളെങ്കിലും അവസാന ഘട്ടത്തിലാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
Adjust Story Font
16

