കിമ്മിനും കുടുംബത്തിന് ചൈന കോവിഡ് വാക്സിന്‍ നല്‍കിയെന്ന് റിപ്പോര്‍ട്ട്
രണ്ട് ജപ്പാനീസ് രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ച് യു.എസ്. അനലിസ്റ്റായ ഹാരി കസ്യാനിസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്

ഉത്തര കൊറിയന്‍ പരമാധികാരി കിം ജോങ് ഉന്നിനും കുടുബത്തിനും ചൈന പരീക്ഷണ ഘട്ടത്തിലുള്ള കോവിഡ് വാക്‌സിന്‍ നല്‍കിയതായി റിപ്പോര്‍ട്ട്. രണ്ട് ജപ്പാനീസ് രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ച് യു.എസ്. അനലിസ്റ്റായ ഹാരി കസ്യാനിസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഉത്തര കൊറിയയിലെ നിരവധി ഉന്നത ഉദ്യോഗസ്ഥര്‍ക്കും വാക്‌സിന്‍ എടുത്തതായി ഹാരി പറയുന്നു. എന്നാല്‍ ഏത് കമ്പനിയുടെ വാക്‌സിനാണ് നല്‍കിയതെന്ന് വ്യക്തമല്ല. കൂടാതെ ഇത് സുരക്ഷിതമാണോ എന്ന് സ്ഥിരീകരിച്ചിരുന്നോ എന്ന കാര്യവും വ്യക്തമല്ല. കഴിഞ്ഞ രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളിലാണ് കിമ്മിനും കുടുംബത്തിനും ഉന്നത ഉദ്യോഗസ്ഥര്‍ക്കും വാക്‌സിന്‍ നല്‍കിയതെന്ന് ഓണ്‍ലൈന്‍ മാധ്യമമായ 19 ഫോര്‍ട്ടിഫൈവിന് നല്‍കിയ ലേഖനത്തില്‍ വ്യക്തമാക്കുന്നു. കുറഞ്ഞത് മൂന്ന് കോവിഡ് വാക്സിനുകള്‍ ചൈന വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് അമേരിക്കന്‍ മെഡിക്കല്‍ ശാസ്ത്രജ്ഞന്‍ പീറ്റര്‍ ജെ. ഹോട്ടസിനെ ഉദ്ധരിച്ച് ഹാരി പറയുന്നു.
പരീക്ഷണഘട്ടത്തിലുള്ള വാക്സിനായിരിക്കും കിമ്മിന് നല്‍കിയതെന്ന് വിദഗ്ദ്ധര്‍ സംശയം പ്രകടിപ്പിച്ചു. അംഗീകരിക്കപ്പെട്ട വാക്സിന്‍ ആയാല്‍ പോലും അതൊരിക്കലും പൂര്‍ണ്ണ ഫലം നല്‍കുന്നതായിരിക്കണമെന്നില്ല. മാത്രമല്ല മറ്റ് പല മാര്‍ഗങ്ങളും ഉള്ളതിനാല്‍ കിം അത്തരത്തിലൊരു റിസ്ക് ഏറ്റെടുക്കാനും സാധ്യതയില്ലെന്നും പകര്‍ച്ചവ്യാധി വിദഗ്ദ്ധനായ ചോയി ജംഗ്-ഹുൻ പറഞ്ഞു. ചൈന നല്‍കുന്ന വാക്സിനുകളെക്കാള്‍ കിം സ്വീകരിക്കുക യൂറോപ്യന്‍ വാക്സിനുകളായിരിക്കുമെന്ന് ഈസ്റ്റ് ഏഷ്യ അനലിസ്റ്റ് മാര്‍ക്ക് ബാരിയും അഭിപ്രായപ്പെട്ടു.
Adjust Story Font
16

