ഇറാനെതിരെ ഗൾഫ് രാജ്യങ്ങളുമായി സുരക്ഷാ സഹകരണം ഉറപ്പാക്കാൻ ഒരുക്കമാണെന്ന് ഇസ്രായേൽ
പ്രതിരോധ മേഖലയിലെ ബന്ധം മെച്ചപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ഇസ്രായേൽ വ്യക്തമാക്കി

ഇറാനെതിരെ ഗൾഫ് രാജ്യങ്ങളുമായി സുരക്ഷാ സഹകരണം ഉറപ്പാക്കാൻ ഒരുക്കമാണെന്ന് ഇസ്രായേൽ. പ്രതിരോധ മേഖലയിലെ ബന്ധം മെച്ചപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ഇസ്രായേൽ വ്യക്തമാക്കി.
ഗാസ അതിർത്തി കവാടത്തിൽ സന്ദർശനം നടത്തുന്നതിനിടെ, ഇസ്രായേൽ പ്രതിരോധ മന്ത്രി ബെന്നി ഗാന്‍റ്സ് ആണ് ഇക്കാര്യം അറിയിച്ചത്. ഗൾഫ് രാജ്യങ്ങളുമായി പ്രതിരോധ കരാർ അല്ല ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. യു.എ.ഇ, ബഹ്റൈൻ എന്നീ ഗൾഫ് രാജ്യങ്ങൾ മാത്രമാണ് നിലവിൽ ഇസ്രായേലുമായി നയതന്ത്ര ബന്ധത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ഇറാൻ വിഷയത്തിൽ പക്ഷെ, ഇസ്രായേലുമായി സഹകരിക്കാൻ ഈ രാജ്യങ്ങൾ പോലും തയ്യാറാകാനിടയില്ല.
മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ കാലത്ത് യു.എ.ഇയുമായി രൂപപ്പെടുത്തിയ പോർവിമാന കരാറിന് തങ്ങൾ എതിരല്ലെന്നും ഇസ്രായേൽ മന്ത്രി പറഞ്ഞു. 50 എഫ് 35 പോർവിമാനങ്ങൾ യു.എ.ഇക്ക് കൈമാറാനായിരുന്നു തീരുമാനം. അതേസമയം പശ്ചിമേഷ്യയിൽ ആയുധ, പ്രതിരോധ രംഗത്ത് ഇസ്രായേലിന്‍റെ അപ്രമാദിത്തം അമേരിക്ക ഉറപ്പാക്കുമെന്നും മന്ത്രി ബെന്നി ഗാൻത്സ് പറഞ്ഞു.
Adjust Story Font
16

