കോങ്ങാട് മണ്ഡലത്തിൽ കെ.എ തുളസി കോൺഗ്രസ് സ്ഥാനാർഥിയായേക്കും
സി.പി.എമ്മിൽ നിന്ന് പി.പി സുമോദിന്‍റെ പേരാണ് പരിഗണനയിലുള്ളത്

പാലക്കാട് ജില്ലയിലെ കോങ്ങാട് മണ്ഡലത്തിൽ കെ.എ തുളസി കോൺഗ്രസ് സ്ഥാനാർഥിയായേക്കും. സി.പി.എമ്മിൽ നിന്ന് പി.പി സുമോദിന്‍റെ പേരാണ് പരിഗണനയിലുള്ളത്.
2011 ലാണ് കോങ്ങാട് മണ്ഡലം നിലവിൽ വന്നത്. രണ്ട് തവണയും സി.പി.എമ്മിന്‍റെ കെ.വി വിജയദാസാണ് വിജയിച്ചത്. വിജയദാസ് മരിച്ചതോടെ ശക്തനായ മറ്റൊരു സ്ഥാനാര്‍ഥിയെ നിർത്താനാണ് സി.പി.എം ആലോചിക്കുന്നത്. ഡി.വൈ.എഫ്.ഐ നേതാവ് പി.പി സുമോദ്, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വക്കറ്റ് ശാന്തകുമാരി , മുൻ എം.പിയും എസ്.സി,എസ്.ടി കമ്മീഷൻ അംഗം എസ്. അജയകുമാർ എന്നീ പേരുകളാണ് പ്രധാനമായും പരിഗണനയിലുള്ളത്. യു.ഡി.എഫ് സ്ഥാനാര്‍ഥിയെ സംബന്ധിച്ച് ഏറെ കുറെ ധാരണയിലെത്തിയിട്ടുണ്ട്. എ.ഐ.സി.സി അംഗവും മഹിള കോൺഗ്രസ് നേതാവുമായ കെ.എ തുളസിയാകും കോങ്ങാട് കോൺഗ്രസിനായി മത്സരിക്കുക.
കഴിഞ്ഞ തവണ പന്തളം സുധാകരൻ കെ.വി വിജയദാസിനോട് 13271 വോട്ടിനാണ് പരാജയപ്പെട്ടത്. ജില്ലക്ക് അകത്തുള്ള നേതാവായതിനാൽ കെ.എ തുളസിക്ക് മികച്ച പ്രകടനം കാഴ്ച വയ്ക്കാനാകുമെന്നാണ് പ്രതീക്ഷ. കോങ്ങാട് മണ്ഡലത്തിന്‍റെ സംഘടന ചുമതലയും കെ.എ തുളസിക്കുണ്ട്.
ജില്ലക്ക് അകത്ത് നിന്നുള്ള നേതാക്കളെ തന്നെയാകും സി.പി.എമ്മും മത്സരിപ്പിക്കുക. ഇതൊടെ ശക്തമായ മത്സരമാകും സംവരണ മണ്ഡലമായ കോങ്ങാട് നടക്കുക.
Adjust Story Font
16

