റാന്നി സീറ്റിനായി സമ്മർദ്ദം ശക്തമാക്കി കേരള കോണ്‍ഗ്രസ്
റാന്നിയിൽ സ്വന്തം നിലയിൽ പ്രവർത്തനം ആരംഭിക്കാനും മറ്റ് മണ്ഡലങ്ങളിൽ ഇടത് മുന്നണിയോടൊപ്പം ചേർന്ന് പ്രവർത്തിക്കാനും പ്രവർത്തകർക്ക് പാർട്ടി നിർദേശം നൽകി

രാജു എബ്രഹാമിന്‍റെ സ്ഥാനാർഥിത്വത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റിൽ തീരുമാനമാകാത്തതിനെ തുടര്‍ന്ന് റാന്നി സീറ്റിനായി സമ്മർദ്ദം ശക്തമാക്കി കേരള കോണ്‍ഗ്രസ് എം. റാന്നിയിൽ സ്വന്തം നിലയിൽ പ്രവർത്തനം ആരംഭിക്കാനും മറ്റ് മണ്ഡലങ്ങളിൽ ഇടത് മുന്നണിയോടൊപ്പം ചേർന്ന് പ്രവർത്തിക്കാനും പ്രവർത്തകർക്ക് പാർട്ടി നിർദേശം നൽകി.
രാജു എബ്രഹാമിനായി പത്തനംതിട്ട ജില്ലാ കമ്മറ്റിയില്‍ ഒറ്റക്കെട്ടായി അഭിപ്രായം ഉയര്‍ന്നെങ്കിലും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം എതിരായതോടെയാണ് കേരള കോണ്‍ഗ്രസ് സമ്മര്‍ദ്ദം ആരംഭിച്ചത്. ഇന്നലെ ചേര്‍ന്ന സ്റ്റിയറിംഗ് കമ്മറ്റിയില്‍ സീറ്റിനായി ശക്തമായി വാദം ഉയര്‍ന്നെങ്കിലും സംസ്ഥാന നേതൃത്വത്തോട് ആവശ്യമറിയിക്കാനാണ് യോഗം തീരുമാനിച്ചത്. ഇതനുസരിച്ച് മറ്റ് മണ്ഡലങ്ങളില്‍ എല്‍.ഡി.എഫിന് ഒപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനും റാന്നിയില്‍ സ്വന്തം നിലയില്‍ പ്രവര്‍ത്തനം ആരംഭിക്കാനും സ്റ്റിയറിംഗ് കമ്മറ്റി തീരുമാനിച്ചു.
യു.ഡി.എഫിനൊപ്പമായിരുന്നപ്പോള്‍ തിരുവല്ലയില്‍ സ്ഥിരമായി മത്സരിച്ചിരുന്ന കേരള കോണ്‍ഗ്രസ് ജെ.ഡി.എസില്‍ നിന്നും സീറ്റ് വിട്ട് കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് റാന്നിക്കായി നീക്കള് ആരംഭിച്ചത്. എന്നാല് 25 വര്‍ഷത്തോളം കുത്തകയാക്കി വച്ചിരിക്കുന്ന മണ്ഡലം വിട്ടുകൊടുക്കാനാവില്ലെന്ന് സി.പി.എം ജില്ലാ കമ്മറ്റി നിലപാട് എടുത്തതോടെ ഒരു ഘട്ടത്തില്‍ പാര്‍ട്ടിയുടെ പ്രതീക്ഷകള്‍ മങ്ങിയിരുന്നു. അതേസമയം രാജു എബ്രഹാം മത്സരിക്കുന്നില്ലെങ്കില്‍ ഡി.വൈ.എഫ്.ഐ മുന്‍ നേതാവ് റോഷന്‍ റോയി മാത്യുവിന് അവസരം നല്‍കണമെന്നാണ് സി.പി.എമ്മിനുള്ളില്‍ അഭിപ്രായങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. ഇതനുസരിച്ച് റോഷനെ കുറിച്ച് പാര്‍ട്ടി അന്വേഷണം പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന് നടക്കുന്ന സംസ്ഥാന കമ്മറ്റിയില്‍ ഇത് സംബന്ധിച്ച ചരച്ചകള്‍ക്ക് ശേഷമാവും റാന്നിയിലെ സ്ഥാനാര്‍ഥിത്വം സബന്ധിച്ച് സി.പി.എ അന്തിമ തീരുമാനം കെക്കൊള്ളുക.
Adjust Story Font
16

