Quantcast

'20 ലക്ഷം പേര്‍ക്ക് തൊഴില്‍ രൂപരേഖ'; 100 ദിന കര്‍മ്മ പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ഇന്ന് മുതല്‍ സെപ്തംബര്‍ 19 വരെയാണ് കര്‍മ്മപദ്ധതി

MediaOne Logo

Web Desk

  • Updated:

    2021-06-12 03:02:23.0

Published:

11 Jun 2021 1:23 PM GMT

20 ലക്ഷം പേര്‍ക്ക് തൊഴില്‍ രൂപരേഖ; 100 ദിന കര്‍മ്മ പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി
X

കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി നേരിടാന്‍ 100 ദിവസത്തെ കര്‍മ്മ പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് മുതല്‍ സെപ്തംബര്‍ 19 വരെയാണ് കര്‍മ്മപദ്ധതി. കോവിഡ് വ്യാപനം തടയാൻ ലോക്ക്‍ഡൌണ്‍ സ്വീകരിച്ചപ്പോൾ സമ്പദ്ഘടനയിൽ ആഘാതം സംഭവിച്ചുവെന്നും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നത് അടിയന്തര ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിനായി ശാസ്ത്ര സാങ്കേതിക മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

100 ദിന കര്‍മ്മ പദ്ധതിയിലെ പ്രധാന പ്രഖ്യാപനങ്ങള്‍ ഇവയെല്ലാമാണ്...

  • പൊതുമരാമത്ത് വകുപ്പിന് കിഫ്ബി വഴി 2464 കോടിയുടെ പരിപാടി രൂപീകരിക്കും.
  • 20 ലക്ഷം പേർക്ക് തൊഴിൽ രൂപരേഖ
  • തദ്ദേശ സ്ഥാപനങ്ങൾ വഴി 1000ത്തിൽ അഞ്ച് പേർക്ക് തൊഴിൽ
  • 100 ദിവസം കൊണ്ട് 77350 പേര്‍ക്ക് തൊഴിൽ
  • 12000 പട്ടയം നൽകും
  • ലൈഫ് മിഷന്‍ വഴി 10000 വീടുകളുടെ പണി പൂർത്തിയാക്കും
  • 50000 ലാപ്പ്ടോപ്പുകളുടെ വിതരണം ആരംഭിക്കും
  • ജൂണ്‍ ജൂലൈ മാസങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യകിറ്റ്മ
  • മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് 100 കോടി വായ്പ പദ്ധതി


കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധി മറികടക്കുക ലക്ഷ്യംവെച്ചാണ് നൂറുദിന കര്‍മ്മപരിപാടികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സാമ്പത്തിക മേഖലയ്ക്കും തൊഴിവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഊന്നല്‍ നല്‍കിയാണ് പദ്ധതികള്‍ നടപ്പാക്കുന്നത്. മടങ്ങിവന്ന പ്രവാസികള്‍ക്കായി കെഎസ്ഐഡിസി വഴി 100 കോടി രൂപയുടെ വായ്പാ പദ്ധതി ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. ജൂണ്‍ 11 മുതല്‍ സെപ്തംബര്‍ 19 വരെയുള്ള 100 ദിനങ്ങള്‍ കൊണ്ട് നടപ്പാക്കുന്ന പദ്ധതികളാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. അതീവ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, സാമ്പത്തിക, സാമൂഹിക അസമത്വങ്ങള്‍ ഇല്ലായ്മ ചെയ്യല്‍ തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങളെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

നൂറു ദിന പരിപാടിയില്‍ പൊതുമരാമത്ത് വകുപ്പ്, റീബില്‍ഡ് കേരളാ ഇനീഷ്യേറ്റീവ്, കിഫ്ബി എന്നിവയിലൂടെ 2464.92 കോടി രൂപയുടെ പരിപാടികളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. 20 ലക്ഷം അഭ്യസ്തവിദ്യര്‍ക്ക് തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്യുന്ന സുപ്രധാന പദ്ധതിയുടെ രൂപരേഖ കെ.ഡിസ്കിന്‍റെ ആഭിമുഖ്യത്തില്‍ പൂര്‍ത്തിയാക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തലത്തില്‍ 1000 ല്‍ 5 പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള പദ്ധതിയുടെ കരട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തയ്യാറാക്കും. കുട്ടനാട് ബ്രാന്‍ഡ് അരി മില്ലിന്‍റെ പ്രവര്‍ത്തനം തുടങ്ങും. കാസര്‍കോട് ഇഎംഎല്‍ ഏറ്റെടുക്കും.12000 പട്ടയങ്ങള്‍ വിതരണം ചെയ്യും. ഭൂനികുതി ഒടുക്കുന്നതിന് മൊബൈല്‍ ആപ്ലിക്കേഷന്‍ തുടങ്ങുമെന്നും മുഖ്യമന്ത്രി അറിയിച്ചു

തണ്ടപ്പേര്‍, അടിസ്ഥാന ഭൂനികുതി രജിസ്റ്റര്‍ എന്നിവയുടെ ഡിജിറ്റലൈസേഷന്‍ പൂര്‍ത്തീകരിക്കും. ഭൂമി തരം മാറ്റുന്നതിനുള്ള അപേക്ഷ അയക്കാന്‍ ഓണ്‍ലൈന്‍ മോഡ്യൂള്‍ പ്രാവര്‍ത്തികമാക്കും. ലൈഫ് മിഷന്‍ 10,000 വീടുകള്‍ കൂടി പൂര്‍ത്തീകരിക്കും. വിദ്യാശ്രീ പദ്ധതിയില്‍ 50,000 ലാപ്‍ടോപ്പുകളുടെ വിതരണം ആരംഭിക്കും.

ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ ഭക്ഷണ ഭദ്രതാ അലവന്‍സ് ഭക്ഷ്യ കിറ്റായി വിതരണം ചെയ്യും. സംസ്ഥാനത്തെ ഹോട്ടലുകളെയും റിസോര്‍ട്ടുകളെയും ആഗസ്റ്റ് 31നകം ഉത്തരവാദിത്ത ടൂറിസം ക്ലാസിഫിക്കേഷനില്‍ കൊണ്ടുവരും. പ്രവാസികള്‍ക്കുള്ള പദ്ധതികളും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

കെ.എസ്.ഐ.ഡി.സി വഴി മടങ്ങിവന്ന പ്രവാസികള്‍ക്കായി 100 കോടി രൂപയുടെ വായ്പാ പദ്ധതിആരംഭിക്കും. ഒരു വ്യക്തിക്ക് 25 ലക്ഷം മുതല്‍ പരമാവധി 2 കോടി വരെ വായ്പ ലഭ്യമാക്കും. ശബരിമല വിമാനത്താവളവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിന്‍റെ ഭാഗമായി സ്പെഷ്യല്‍ ഓഫീസ് തിരുവനന്തപുരത്ത് പ്രവര്‍ത്തനമാരംഭിക്കാനും തീരുമാനിച്ചു

TAGS :

Next Story