'അവളുടെ നടുവിന് ചവിട്ടി,എന്നെ വലിച്ചു പകുതി പുറത്തേക്കിട്ടു, ജനറൽ കമ്പാർട്ട്‌മെന്റിലായിരുന്നു'; ട്രെയിനിൽ അതിക്രമത്തിനിരയായ പെൺകുട്ടിയുടെ സുഹൃത്ത്
യാതൊരു പ്രകോപനവുമില്ലാതെയാണ് പ്രതി ട്രെയിനില്‍നിന്ന് തള്ളിയിട്ടതെന്നും പെണ്‍കുട്ടിയുടെ സുഹൃത്ത് പറയുന്നു

വര്‍ക്കലയില്‍ ആക്രമണത്തിരയായ പെണ്‍കുട്ടിയുടെ സുഹൃത്ത്, പ്രതി Photo| MediaOne
വർക്കല:തിരുവനന്തപുരം വർക്കലയിൽ ട്രെയിനിൽ നിന്ന് 19കാരിയെ തള്ളിയിട്ടത് യാതൊരു പ്രകോപനവുമില്ലാതെയെന്ന് സുഹൃത്ത്. ട്രെയിനിന്‍റെ വാതിലിനടുത്ത് നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ പ്രതി നടുവിന് ചവിട്ടി പുറത്തേക്കിടുകയായിരുന്നെന്നും പരിക്കേറ്റ ശ്രീക്കുട്ടിയുടെ സുഹൃത്ത് പറയുന്നു. 'വാഷ്റൂമില്‍ പോയി വന്നശേഷം പുറത്തേക്ക് നോക്കി നില്‍ക്കുകയായിരുന്നു അവള്‍.ആദ്യം അവളെ നടുവിന് ചവിട്ടി താഴേക്കിട്ടു. തൊട്ടുപിന്നാലെ എന്‍റെ കൈയും കാലും പിടിച്ച് താഴേക്കിട്ടു. ഞാന്‍ പകുതി പുറത്തായിരുന്നു. ഒരു അങ്കിളാണ് എന്നെ പിടിച്ചുകയറ്റിയത്. ജനറല്‍ കമ്പാർട്ട്‌മെന്റിലായിരുന്നു യാത്ര ചെയ്തിരുന്നത്. യാതൊരു പ്രകോപനവും ഉണ്ടായിരുന്നില്ല.അയാള്‍ മദ്യപിച്ചിരുന്നു.പിന്നീട് യാത്രക്കാരാണ് അയാളെ പിടിച്ചുവെച്ചത്'.പെണ്‍കുട്ടിയുടെ സുഹൃത്ത് പറയുന്നു.
ഇന്നലെ രാത്രിയാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. തിരുവനന്തപുരത്തേക്കുള്ള കേരള എക്സ്പ്രസിലാണ് അതിക്രമം നടന്നത്. പരിക്കേറ്റ ശ്രീക്കുട്ടി സർജറി ഐസിയുവിൽ ചികിത്സയിലാണ്. സംഭവത്തില്‍ പ്രതിയായ പനച്ചിമൂട് സ്വദേശി സുരേഷ്കുമാറെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. നിലവിൽ തമ്പാനൂർ റെയിൽവേ പൊലീസ് കസ്റ്റഡിയിലുള്ള പ്രതിയുടെ അറസ്റ്റ് രാത്രി 11 മണിയോടെയാണ് രേഖപ്പെടുത്തിയത്. പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു.
വീഴ്ചയെ തുടർന്ന് അബോധാവസ്ഥയിലായ പെൺകുട്ടിയെ വെന്റിലേറ്ററിൽ നിന്ന് മാറ്റിയതായി തിരുവനന്തപുരം മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞു. അത്യാഹിത വിഭാഗത്തിൽ നിന്ന് പാലോട് സ്വദേശിനിയായ 19കാരി ശ്രീക്കുട്ടിയെ സർജറി ഐസിയുവിലേക്കാണ് മാറ്റിയത്. ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. ആന്തരിക രക്തസ്രാവം ഉള്ളതിനാൽ 48 മണിക്കൂർ നിരീക്ഷണത്തിലാണ് പെൺകുട്ടിയുള്ളത്.
Adjust Story Font
16

