ഇരവിപുരത്ത് സിപിഎമ്മിനും ആര്‍എസ്‌പിക്കും അഭിമാന പോരാട്ടം

ഇരവിപുരത്ത് സിപിഎമ്മിനും ആര്‍എസ്‌പിക്കും അഭിമാന പോരാട്ടം
പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പോടെ സിപിഎമ്മിനും ആര്‍എസ്‌പിക്കും ഇടയില്‍ ഉണ്ടായ പക ഈ തെരഞ്ഞെടുപ്പില്‍ ഏറ്റവുമധികം പ്രതിഫലിക്കാന്‍ പോകുന്നത് ഇരവിപുരത്തായിരിക്കും
പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പോടെ സിപിഎമ്മിനും ആര്‍എസ്‌പിക്കും ഇടയില്‍ ഉണ്ടായ പക ഈ തെരഞ്ഞെടുപ്പില്‍ ഏറ്റവുമധികം പ്രതിഫലിക്കാന്‍ പോകുന്നത് ഇരവിപുരത്തായിരിക്കും. ആര്‍എസ്‌പി സംസ്ഥാന സെക്രട്ടറി എ എ അസീസ് മത്സരിക്കാന്‍ പോകുന്ന ഇരവിപുരത്ത് വിജയത്തില്‍ കുറഞ്ഞതൊന്നും സിപിഎം പ്രതീക്ഷിക്കുന്നില്ല. ഇതിനായി പിണറായി വിജയന്‍ നേരിട്ടിടപ്പെട്ടാണ് ഇരവിപുരത്തെ സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചിരിക്കുന്നത്.
മത്സ്യതൊഴിലാളികളും കശുവണ്ടി തൊഴിലാളികളും വോട്ടര്‍മാരില്‍ ഭൂരിഭാഗം വരുന്ന ഇരവിപുരം ആര്‍എസ്‌പിയെയാണ് എക്കാലവും തുണച്ചത്. 67 മുതല്‍ 82 വരെ ആര്‍ എസ് ഉണ്ണി ആയിരുന്നു ഇരവിപുരത്തെ നിയമസഭയില്‍ പ്രതിനിധീകരിച്ചത്. പിന്നീട് അവസരം വിപി രാമകൃഷ്‌ണപിള്ളയ്‌ക്കായി. 2001 മുതല്‍ ആര്‍ എസ് പി സംസ്ഥാന സെക്രട്ടറി കൂടിയായ എഎ അസീസാണ് ഇരവിപുരം എംഎല്‍എ. ആര്‍ എസ് പിയെ യുഡിഎഫിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കൂടിയായ അസിസായിരുന്നു. ഈ മുന്നണി മാറ്റമാണ് ലോക് സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്തെ എം എ ബേബിയുടെ തോല്‍വി ഉറപ്പാക്കിയത്. ഇതിന് പകരം വീട്ടനുള്ള അവസരമായാണ് ഈ തെരഞ്ഞെടുപ്പിനെ സിപിഎം കാണുന്നത്. മുന്‍ ഡെപ്യൂട്ടിമേയര്‍ എം നൗഷാദിനെയാണ് പിണറായി വിജയന്‍ ഈ ദൗത്യം ഏല്‍പ്പിച്ചിരിക്കുന്നത്.
ലീഗുമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ നൗഷാദ് എതിരാളിയായി എത്തിയതോടെ ഇല്ലാതായെന്നാണ് ആര്‍എസ്‌പി വിലയിരുത്തുന്നത്. രാഷ്ട്രീയ ജീവിതത്തില്‍ അഴിമതിക്കറ പുരണ്ടിട്ടില്ലെന്നതും തനിക്ക് തുണയാകുമെന്നാണ് എ എ അസീസിന്‍റെ കണക്കുകൂട്ടല്‍. കൊല്ലത്ത് സിപിഎമ്മിനുള്ളില്‍ രൂപപ്പെട്ടിരിക്കുന്ന ഭിന്നത ഇരവിപുരത്തും പ്രതിഫലിക്കുമെന്ന പ്രതീക്ഷയും ആര്‍എസ്‌പി നേതാക്കള്‍ക്കുണ്ട്.
Adjust Story Font
16

