Quantcast

കണ്ണൂരിലെ നേതാക്കളുടെ ഗണ്‍മാന്മാരെ പിന്‍വലിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചേക്കും

MediaOne Logo

admin

  • Published:

    6 May 2016 7:56 PM IST

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കുന്നതിനായി കണ്ണൂരിലെ ഒരു വിഭാഗം രാഷ്ട്രീയ നേതാക്കളുടെ ഗണ്‍മാന്മാരെ പിന്‍വലിക്കാനുള്ള തീരുമാനം ഉപേക്ഷിക്കാന്‍ ആഭ്യന്തര വകുപ്പ് ഒരുങ്ങുന്നു.

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കുന്നതിനായി കണ്ണൂരിലെ ഒരു വിഭാഗം രാഷ്ട്രീയ നേതാക്കളുടെ ഗണ്‍മാന്മാരെ പിന്‍വലിക്കാനുള്ള തീരുമാനം ഉപേക്ഷിക്കാന്‍ ആഭ്യന്തര വകുപ്പ് ഒരുങ്ങുന്നു. സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ അടക്കമുള്ള നേതാക്കളുടെ സുരക്ഷക്കായി നിയോഗിച്ചിരുന്ന ഗണ്‍മാന്മാരോടാണ് എ ആര്‍ ക്യാമ്പിലേക്ക് മടങ്ങാന്‍ കഴിഞ്ഞ ദിവസം ഉത്തരവ് നല്‍കിയിരുന്നത്. ഗണ്‍മാന്മാരെ പിന്‍വലിക്കാനുള്ള നീക്കത്തിന് പിന്നില്‍ കോണ്‍ഗ്രസ് - ആര്‍എസ്എസ് ഗൂഢാലോചനയാണെന്ന ആരോപണവുമായി സിപിഎം രംഗത്തെത്തി.

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കുന്നതിന് വേണ്ടിയാണ് നേതാക്കളുടെ ഗണ്‍മാന്മാരെ പിന്‍വലിക്കുന്നത് എന്നായിരുന്നു പോലീസിന്റെ വിശദീകരണം. സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍, ബിജെപി വിട്ട് സിപിഎമ്മിലെത്തിയ ഓ കെ വാസു, എ ആശോകന്‍, ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി എന്നിവരുടെ സുരക്ഷക്കായി നിയോഗിച്ച പോലീസുകാരോടാണ് മടങ്ങാന്‍ ആവശ്യപ്പെട്ടിരുന്നത്. ഇവരോട് എ ആര്‍ ക്യാമ്പില്‍ എത്താന്‍ കഴിഞ്ഞ ദിവസം അസിസ്റ്റന്റ് കമാന്റന്റ് നിര്‍ദേശം നല്‍കുകയായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പിണറായി വിജയന്‍, കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍, എ പി അബ്ദുള്ളക്കുട്ടി എംഎല്‍എ എന്നിവര്‍ക്കും നിലവില്‍ പോലീസ് സുരക്ഷയുണ്ട്. എന്നാല്‍ ഇവരുടെ സുരക്ഷാ ചുമതലയില്‍ ഉള്ളവരോട് മടങ്ങാന്‍ ആവശ്യപ്പെട്ടിട്ടില്ല. ആഭ്യന്തരവകുപ്പിന്റെ തീരുമാനത്തിനെതിരെ സിപിഎം രംഗത്തെത്തി.

പ്രതിഷേധം ശക്തമായതോടെയാണ് ഗണ്‍മാന്മാരെ പിന്‍വലിക്കാനുള്ള തീരുമാനം ഉപേക്ഷിക്കാന്‍ ആഭ്യന്തരവകുപ്പ് ഒരുങ്ങുന്നത്. ഇന്ന് ഗണ്‍മാന്മാര്‍ എ ആര്‍ ക്യാമ്പിലെത്തണമെന്നായിരുന്നു ഉത്തരവ്. എന്നാല്‍ തത്കാലത്തേക്ക് ഇവരോട് മടങ്ങേണ്ടെന്ന് ഉദ്യോഗസ്ഥര്‍ വാക്കാല്‍ നിര്‍ദേശം നല്‍കി.

TAGS :

Next Story