കോഴിക്കോട് സൌത്ത് എംകെ മുനീറിന് എളുപ്പമാകില്ല

കോഴിക്കോട് സൌത്ത് എംകെ മുനീറിന് എളുപ്പമാകില്ല
കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തിനാണ് മുനീര്‍ ജയിച്ചത്. കനത്ത മത്സരം നടക്കുന്ന മണ്ഡലത്തില്‍ ഇത്തവണ വലിയ ജയം ലക്ഷ്യമാക്കിയാണ് ഇരുമുന്നണികളും പ്രവര്‍ത്തിക്കുന്നത്
കോഴിക്കോട് ജില്ലയിലെ ഏക മന്ത്രിയായ എംകെ മുനീര്‍ മത്സരിക്കുന്ന മണ്ഡലമാണ് കോഴിക്കോട് സൌത്ത്. കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തിനാണ് മുനീര്‍ ജയിച്ചത്. കനത്ത മത്സരം നടക്കുന്ന മണ്ഡലത്തില്‍ ഇത്തവണ വലിയ ജയം ലക്ഷ്യമാക്കിയാണ് ഇരുമുന്നണികളും പ്രവര്‍ത്തിക്കുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന കോഴിക്കോട് സൌത്ത് മണ്ഡലത്തില്‍ പ്രചാരണം അവസാനഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോള്‍ എംകെ മുനീര്‍ വിജയ പ്രതീക്ഷയിലാണ്.
2011ല്‍ കേവലം 1376 വോട്ടായിരുന്നു മുനീറിന്‍റെ ഭൂരിപക്ഷം. മണ്ഡലത്തിലെ വികസന നേട്ടങ്ങളും മന്ത്രിയെന്ന നിലയില്‍ നടപ്പിലാക്കിയ സാമൂഹ്യക്ഷേമ പദ്ധതികളുമാണ് മുനീര്‍ പ്രചാരണ വിഷയമാക്കുന്നത്. ഐഎന്‍എല്‍ സംസ്ഥാന ജനറൽ സെക്രട്ടറി പ്രൊഫ. എ.പി. അബ്ദുല്‍ വഹാബ് ആണ് എല്‍ഡിഎഫ് സ്ഥാനാർഥി. ബിജെപിയുമായി കോഴിക്കോട് സൌത്ത് മണ്ഡലത്തില്‍ മുസ്ലിം ലീഗ് വോട്ടുകച്ചവടം നടത്തുന്നു എന്നതാണ് എല്‍ഡിഎഫ് പ്രചാരണത്തിലുന്നയിക്കുന്ന പ്രധാന ആരോപണം.
2006 ല്‍ പിഎംഎ സലാം ഐഎന്‍എല്‍ പ്രതിനിധിയായി സൌത്തില്‍ മത്സരിച്ചപ്പോള്‍ പതിനാലായിരത്തിലധികം വോട്ടിനാണ് എല്‍ഡിഎഫ് വിജയിച്ചിരുന്നത്. ബിഡിജെഎസിന്‍റെ സതീഷ് കുറ്റിയിലാണ് എന്‍ഡിഎ സ്ഥാനാര്‍ഥി.
Adjust Story Font
16

