Quantcast

ജിസിഡിഎയുടെ ഭൂമി ഇടപാടുകളില്‍ വന്‍ ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്

MediaOne Logo

Sithara

  • Published:

    1 July 2017 11:39 PM IST

ജിസിഡിഎയുടെ ഭൂമി ഇടപാടുകളില്‍ വന്‍ ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്
X

ജിസിഡിഎയുടെ ഭൂമി ഇടപാടുകളില്‍ വന്‍ ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്

4 ഇടത്തായി 65 സെന്‍റ് ഭൂമി, നിശ്ചയിച്ച തറവിലയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് സ്വകാര്യവ്യക്തികള്‍ക്ക് ജിസിഡിഎ വിറ്റതായി ഓഡിറ്റ് വിഭാഗം കണ്ടെത്തി

ജിസിഡിഎ നടത്തിയ ഭൂമി ഇടപാടുകളില്‍ വന്‍ ക്രമക്കേട് ഉള്ളതായി സംസ്ഥാന ഓഡിറ്റ് വകുപ്പിന്‍റെ 2015-15 വര്‍ഷത്തെ പ്രവര്‍ത്തന അവലോകന റിപ്പോര്‍ട്ട്. 4 ഇടത്തായി 65 സെന്‍റ് ഭൂമി, നിശ്ചയിച്ച തറവിലയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് സ്വകാര്യവ്യക്തികള്‍ക്ക് ജിസിഡിഎ വിറ്റതായി ഓഡിറ്റ് വിഭാഗം കണ്ടെത്തി. ഇതിലൂടെ കോടികളുടെ നഷ്ടമാണ് ജിസിഡിഎക്ക് ഉണ്ടായത്.

10 ഇടങ്ങളിലായി മൊത്തം ഒരു ഏക്കര്‍ അഞ്ച് സെന്‍റ് ഭൂമിയാണ് 2013 ഒക്ടോബര്‍ അഞ്ചിന് എടുത്ത തീരുമാന പ്രകാരം ജിഡിസിഎ തറവില നിശ്ചയിച്ച് ടെണ്ടറിലൂടേയും ലേലത്തിലൂടെയും വിറ്റത്. ഇവയില്‍ 4 ഇടത്തെ ഭൂമി ഇടപാടിലാണ് വന്‍ക്രമക്കേട് നടന്നതായി സംസ്ഥാന ഓഡിറ്റ് വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. പനമ്പിള്ളി നഗറിലെ പാസ്പോര്‍ട്ട് ഓഫീസിന് സമീപത്ത് 35 ലക്ഷം വിപണിവിലയുള്ള 20 സെന്‍റ് ഭൂമിക്ക് ജിസിഡിഎ നിശ്ചയിച്ച തറവില സെന്‍റിന് 20 ലക്ഷമായിരുന്നു. പക്ഷെ വിറ്റത് 15.3 ലക്ഷത്തിനും. തറവിലയനുസരിച്ച് മാത്രം നഷ്ടം 94 ലക്ഷം. വിപണിവില അനുസരിച്ചാണെങ്കില്‍ നഷ്ടം 4 കോടിയും.

കാക്കനാട് സീപോര്‍ട്ട് റോഡിലെ 4.66 സെന്‍റ് 7 ലക്ഷം തറവില നിശ്ചയിച്ച് ജിസിഡിഎ വിറ്റത് 4.8 ലക്ഷത്തിന്. വിപണി വില ഇവിടെ 30 ലക്ഷം രൂപ. നഷ്ടം സെന്റിന് 25 ലക്ഷം വീതം. തേവര ജങ്ഷനിലെ 20 സെന്‍റ് ഭൂമി വിറ്റത് തറവിലയില്‍ നിന്ന് സെന്‍റിന് 17.7 ലക്ഷം രൂപയുടെ കുറവില്‍. മാര്‍ക്കറ്റ് വിലയനുസരിച്ച് 6 കോടിയുടേയും തറവിലയുടെ അടിസ്ഥാനത്തില്‍ മൂന്നര കോടിയുടേയും നഷ്ടം. കെഎസ്ആര്‍ടിസി സ്റ്റാന്റിന് സമീപത്തെ 20 സെന്‍റ് വിറ്റത് തറവിലയായ 18 ലക്ഷത്തിന് പകരം 12.4 ലക്ഷത്തിന്. നഷ്ടം 1.12 കോടി. വിപണിമൂല്യം അനുസരിച്ച് കണക്കുകൂട്ടിയാല്‍ നഷ്ടം അഞ്ചരകോടിയുടേത്.

TAGS :

Next Story