Quantcast

യുഡിഎഫ് സര്‍ക്കാരിന്‍റെ അവസാന കാലത്ത് റവന്യുവകുപ്പില്‍ വ്യാപക ക്രമക്കേട്

MediaOne Logo

Subin

  • Published:

    10 May 2018 8:29 PM GMT

ക്രമേക്കേട് സംശയിക്കുന്ന ആകെയുള്ള ഇരുന്നൂറോളം ഫയലുകളില്‍ 126 ഫയലും റവന്യുവകുപ്പിന്‍റേതാണ്. ഭൂമിദാനമാണ് റവന്യൂവകുപ്പിന്‍റെ ക്രമക്കേടായി കണ്ടെത്തിയത്.

യുഡിഎഫ് സര്‍ക്കാരിന്‍റെ അവസാന കാലത്ത് റവന്യുവകുപ്പില്‍ വ്യാപക ക്രമക്കേട് നടന്നതായി കണ്ടെത്തല്‍. കമ്പനികള്‍ക്ക് മിച്ചഭൂമി എഴുതി നല്‍കിയതും സാമുദായിക സംഘടനകള്‍ക്ക് ഭൂമി പതിച്ചു നല്‍കിയതും ഉള്‍പ്പെടെയുള്ളവയാണ് ക്രമക്കേടുകള്‍. വിവാദ തീരുമാനങ്ങള്‍ പരിശോധിക്കുന്ന മന്ത്രിസഭാ ഉപസമിതി നാളെ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും.

ഉപസമിതി പരിശോധിക്കുന്ന തീരുമാനങ്ങളില്‍ ക്രമക്കേടുകള്‍ കൂടുതലുള്ളതായി കണ്ടെത്തിയത് റവന്യുവകുപ്പിലാണ്. ആകെയുള്ള ഇരുന്നൂറോളം ഫയലുകളില്‍ 126 ഫയലും റവന്യുവകുപ്പിന്‍റേതാണ്. ഭൂമിദാനമാണ് റവന്യൂവകുപ്പിന്‍റെ ക്രമക്കേടായി കണ്ടെത്തിയത്. 150 ഏക്കര്‍ ഉള്‍പ്പെടുന്ന ഹോപ് പ്ലാന്‍റേഷന്‍ ഭൂമി ദാനമാണ് ഏറ്റവും വലുത്. മെത്രാന്‍ കായല്‍, കടമക്കുടി ഉള്‍പ്പെടെ എല്ലാ തീരുമാനങ്ങളിലും ക്രമക്കേട് നടന്നതായി കണ്ടെത്തിയിട്ടുണ്ട്.

എന്‍എസ്എസ്, എസ്എന്‍ഡിപി, ക്രിസ്ത്യന്‍ സഭകള്‍ക്ക് ഭൂമി പതിച്ചു നല്‍കിയ തീരുമാനങ്ങളാണ് വഴിവിട്ട നടപടികള്‍ നടന്ന മറ്റൊരു വിഭാഗം. സ്കൂള്‍, കോളജുകള്‍ നില്‍ക്കുന്ന സ്ഥലം, പള്ളികള്‍ പണിയാനുള്ള സ്ഥലം എന്നിവ പതിച്ചു നല്‍കിയിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളുടെയും മറ്റു ട്രസ്റ്റുകള്‍ക്കും ക്രമവിരുദ്ധമായ ഭൂമി പതിച്ചു നല്‍കിയിട്ടുണ്ട്. ഇന്ന് ചേരുന്ന മന്ത്രിസഭാ ഉപസമിതിയില്‍ റവന്യുവകുപ്പിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് വിശദമായ ചര്‍ച്ച നടന്നേക്കും.

മറ്റു വകുപ്പുകളിലേതായി എണ്‍പതോളം ഫയലുകളിലും ഇനി പരിശോധന നടക്കേണ്ടതുണ്ട്. ഈ മാസം 30 ന് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കാനും സാധ്യതയുണ്ട്.

TAGS :

Next Story