ഉപതെരഞ്ഞെടുപ്പിന് പിന്നാലെ സിപിഐയെ കടന്നാക്രമിച്ച് സിപിഎം

ഉപതെരഞ്ഞെടുപ്പിന് പിന്നാലെ സിപിഐയെ കടന്നാക്രമിച്ച് സിപിഎം
സിപിഐക്കെതിരെ സിപിഎം നേതാക്കളായ ഇ പി ജയരാജനും എം എം മണിയും പരസ്യ വിമർശനങ്ങൾ ഉന്നയിച്ചത് മുന്നണി നേതാക്കൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമാക്കും.
മലപ്പുറം ഉപതെരഞ്ഞടുപ്പ് കഴിഞ്ഞതോടെ ഇടതുമുന്നണിയിൽ പരസ്യമായ വാക്പോര് തുടങ്ങി. സിപിഐക്കെതിരെ സിപിഎം നേതാക്കളായ ഇ പി ജയരാജനും എം എം മണിയും പരസ്യ വിമർശനങ്ങൾ ഉന്നയിച്ചത് മുന്നണി നേതാക്കൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമാക്കും. പൊലീസ്, മൂന്നാർ വിഷയങ്ങളായിരിക്കും ഇനി ഇടത് മുന്നണിയിലെ പ്രധാന ചർച്ചാ വിഷയങ്ങൾ.
വിമർശകർക്ക് മറുപടി നൽകാൻ മലപ്പുറം ഉപതെരഞ്ഞടുപ്പ് കഴിയാൻ കാത്തിരുന്നത് പോലെയാണ് കഴിഞ്ഞ ദിവസം സിപിഎം നേതാക്കളുടെ പ്രതികരണങ്ങൾ പുറത്ത് വന്നത്. ജിഷ്ണു സമരത്തിൽ കാനത്തിനെ വിമർശിച്ച് ഇ പി ജയരാജൻ രംഗത്ത് വന്നതും മൂന്നാർ സമരത്തിൽ സിപിഐ കൈവശം വയ്ക്കുന്ന റവന്യൂ വകുപ്പിനെ വിമർശിച്ച് എം എം മണി രംഗത്ത് വന്നതും ഇതാണ് സൂചിപ്പിക്കുന്നത്.
പൊലീസിന്‍റെ നടപടികൾക്കെതിരെ വ്യാപക വിമർശം ഉയർന്ന് വന്നെങ്കിലും ഉപതെരഞ്ഞെടുപ്പ് സമയത്ത് സിപിഐ നേതാക്കൾ സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ പാടില്ലെന്നായിരുന്നുവെന്നാണ് സിപിഎം നേതാക്കളുടെ അഭിപ്രായം. എന്നാൽ മുന്നണി മര്യാദ പാലിച്ച് തെരഞ്ഞെടുപ്പ് സമയത്ത് മിണ്ടാതിരുന്ന തങ്ങൾക്കെതിരെ ഇപ്പോൾ വിമർശനം ഉന്നയിക്കുന്നവർക്കെതിരെ മറുപടി നൽകുമെന്ന നിലപാടിലാണ് സിപിഐ നേതാക്കൾ.
Adjust Story Font
16

