Quantcast

റവന്യൂഭൂമി കയ്യേറിയ ക്വാറിക്ക് ലൈസന്‍സ്‌ പുതുക്കി നല്‍കാന്‍ നീക്കം

MediaOne Logo

Sithara

  • Published:

    26 May 2018 10:21 AM GMT

കളക്ടറുടെ റിപ്പോര്‍ട്ട്‌ മറികടന്ന്‌ ഇളമാട്‌ വില്ലേജ് ഓഫീസര്‍ ഐശ്വര്യ ഗ്രാനൈറ്റ്‌സിന്‌ അര്‍ക്കന്നൂര്‍മലയില്‍ കൈവശാവകാശ രേഖ നല്‍കി

കൊല്ലം അര്‍ക്കന്നൂര്‍മലയില്‍ റവന്യൂഭൂമി കയ്യേറി പ്രവര്‍ത്തിച്ച്‌ വന്നിരുന്ന ക്വാറിക്കും ക്രഷറിനും ലൈസന്‍സ്‌ പുതുക്കി നല്‍കാന്‍ വീണ്ടും നീക്കം. കളക്ടറുടെ റിപ്പോര്‍ട്ട്‌ മറികടന്ന്‌ ഇളമാട്‌ വില്ലേജ് ഓഫീസര്‍ ഐശ്വര്യ ഗ്രാനൈറ്റ്‌സിന്‌ അര്‍ക്കന്നൂര്‍മലയില്‍ കൈവശാവകാശ രേഖ നല്‍കി. റബര്‍കൃഷിക്ക്‌ പട്ടയം നല്‍കിയ ഭൂമിയിലാണ്‌ ക്രഷറും ക്വാറിയും പ്രവര്‍ത്തിപ്പിക്കാന്‍ വീണ്ടും വഴിവിട്ട നീക്കം നടക്കുന്നത്‌.

അതീവ പാരിസ്ഥിക പ്രാധാന്യമുള്ള കൊല്ലം അര്‍ക്കന്നൂര്‍മലയിലെ 150 ഏക്കറോളം ഭൂമിയില്‍ 2008 ലാണ്‌ ഐശ്വര്യ ഗ്രാനൈറ്റ്‌സ്‌ എന്ന പേരില്‍ ക്വാറി പ്രവര്‍ത്തനം ആരംഭിച്ചത്‌. 1978ല്‍ റബര്‍ കൃഷിക്കായി പട്ടയം അനുവദിച്ച്‌ നല്‍കിയ 117 ഏക്കര്‍ ഭൂമിയാണ്‌ ഇതില്‍ പാറഖനനത്തിനായി ഉപയോഗിച്ചത്‌. ഇതിന്‌ പുറമേ സ്ഥലത്തെ മിച്ചഭൂമിയും ഐശ്വര്യ ഗ്രാനൈറ്റ്‌സ്‌ കയ്യേറിയിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകരുടെ ശക്തമായ ഇടപെടലിനെത്തുടര്‍ന്ന്‌ 2015ഓടെ റവന്യൂ വകുപ്പിന്‌ ക്വാറിയുടെ ലൈസന്‍സ്‌ പുതുക്കുന്നത്‌ നിര്‍ത്തിവയ്‌ക്കേണ്ടിവന്നിരുന്നു. ഇതിന്‌ പുറമേ അര്‍ക്കന്നൂര്‍ മലയിലെ മിച്ചഭൂമിയെ കുറിച്ച്‌ വിശദമായ പഠനം ആവശ്യമാണെന്ന്‌ കൊല്ലം ജില്ലാ കളക്ടര്‍ ടി മിത്ര റിപ്പോര്‍ട്ട്‌ എഴുതുകയും ചെയ്‌തു.

എന്നാല്‍ ഇതിനെയെല്ലാം അവഗണിച്ചാണ്‌ അര്‍ക്കന്നൂര്‍മലയില്‍ ക്വാറിക്കും ക്രഷറിനും ലൈസന്‍സ്‌ പുതുക്കാനുള്ള നീക്കം നടക്കുന്നത്‌. ഇക്കഴിഞ്ഞ ഫെബ്രുവരി 16ന അര്‍ക്കന്നൂര്‍മലയിലെ 66 ഏക്കര്‍ ഭൂമിക്ക ഐശ്വര്യ ഗ്രാനൈറ്റ്‌സിന്‌‌ ഇളമാട്‌ വില്ലേജ്‌ കൈവശാവകാശ രേഖ നല്‍കി. റബര്‍ കൃഷിക്കായി പട്ടയം നല്‍കിയ ഭൂമി ഖനനത്തിന്‌ ഉപയോഗിക്കരുതെന്ന്‌ ചട്ടം നിലനില്‍ക്കെയാണ്‌ ഐശ്വര്യാ ഗ്രാനൈറ്റ്‌സിനായി വഴിവിട്ട നീക്കങ്ങള്‍ നടക്കുന്നത്.

TAGS :

Next Story