Quantcast

യുഡിഎഫ് പിന്തുണയോടെ നിയമസഭയിൽ സിപിഐയെ കടന്നാക്രമിച്ച് കെ എം മാണി

MediaOne Logo

Sithara

  • Published:

    28 May 2018 1:30 AM GMT

യുഡിഎഫ് പിന്തുണയോടെ നിയമസഭയിൽ സിപിഐയെ കടന്നാക്രമിച്ച് കെ എം മാണി
X

യുഡിഎഫ് പിന്തുണയോടെ നിയമസഭയിൽ സിപിഐയെ കടന്നാക്രമിച്ച് കെ എം മാണി

പൊന്തൻപുഴ വനഭൂമി കേസ് കൈകാര്യം ചെയ്തതിൽ വനം വകുപ്പിനുണ്ടായ ഗുരുതര വീഴ്ച അന്വേഷിക്കണമെന്ന് കെ എം മാണി ആവശ്യപ്പെട്ടു.

യുഡിഎഫ് പിന്തുണയോടെ നിയമസഭയിൽ സിപിഐയെ കടന്നാക്രമിച്ച് കെ എം മാണി. പൊന്തൻപുഴ വനഭൂമി കേസ് കൈകാര്യം ചെയ്തതിൽ വനം വകുപ്പിനുണ്ടായ ഗുരുതര വീഴ്ച അന്വേഷിക്കണമെന്ന് കെ എം മാണി ആവശ്യപ്പെട്ടു. കേസ് തോറ്റതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചു. കേസ് നടത്തിപ്പിൽ വീഴ്ച ഉണ്ടായിട്ടില്ലെന്നും വനഭൂമി നഷ്ടപ്പെടില്ലെന്നും മന്ത്രി കെ രാജു മറുപടി പറഞ്ഞു.

യുഡിഎഫ് പിന്തുണയോടെ കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിലൂടെയാണ് കെ എം മാണി സിപിഐക്കെതിരെ ആക്രമണം നടത്തിയത്. വനഭൂമിയുടെ ഉടമസ്ഥത സ്വകാര്യ വ്യക്തിയിലേക്ക് പോയ കേസ് നടത്തിപ്പിൽ വനം വകുപ്പിന്റെ ഭാഗത്ത് ഗുരുതര വീഴ്ച വന്നു എന്നായിരുന്നു കെ എം മാണിയുടെ ആരോപണം.

സുശീലാ ഭട്ടിന് പകരം നിയോഗിച്ച സർക്കാർ അഭിഭാഷകൻ പൊന്തൻപുഴ വനത്തെ കുറ്റിക്കാട് എന്ന് റിപ്പോർട്ട് നൽകിയത് കേസിൽ തിരിച്ചടിയായി. കേസ് നടത്തിപ്പിലെ വീഴ്ച അന്വേഷിക്കുക, സുപ്രീംകോടതി അഭിഭാഷകനെ നിയോഗിക്കുക, വനഭൂമിയിൽ 77 വര്‍ഷം മുമ്പ് താമസമാക്കിയ കൃഷിക്കാർക്ക് പട്ടയം നൽകുക എന്നിവയായിരുന്നു കെ എം മാണിയുടെ ആവശ്യങ്ങൾ. ഭൂമി നഷ്ടപ്പെടുന്ന സാഹചര്യം ഇപ്പോൾ നിലവിൽ ഇല്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. ഹൈകോടതി വിധി അനുസരിച്ചും നിലവിലെ വനം നിയമങ്ങൾ പ്രകാരവും ഭൂമി വിട്ടുകൊടുക്കേണ്ടതില്ലെന്ന് മന്ത്രി പറഞ്ഞു.

എന്നാല്‍ മന്ത്രിയുടെ അവകാശവാദം യുഡിഎഫ് അംഗങ്ങള്‍ തള്ളി. 7000 ഏക്കറോളം വനഭൂമിയുമായി ബന്ധപ്പെട്ട സംഭവം ആയിട്ടും സർക്കാരിനെ പ്രതിരോധിക്കാൻ മുഖ്യമന്ത്രി എഴുന്നേറ്റില്ല.

കെ എം മാണിക്ക് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കാൻ ആവശ്യമായ പിന്തുണയില്ലെന്ന സിപിഐ എംഎൽഎമാരുടെ തടസ്സവാദം മറികടന്നാണ് സ്പീക്കർ കെ എം മാണിക്ക് അനുമതി നൽകിയത്. കെ എം മാണിക്ക് യുഡിഎഫ് നൽകിയ പിന്തുണയും സിപിഐക്കെതിരായ ആക്രമണത്തോട് സിപിഎം എംഎൽഎമാർ കാണിച്ച സമീപനവും നിയമസഭയിൽ ശ്രദ്ധനേടി.

TAGS :

Next Story