Quantcast

കെഎന്‍എ ഖാദറിനെ സ്ഥാനാര്‍ത്ഥിയാക്കിയത് കുഞ്ഞാലിക്കുട്ടിയുടെ കടുത്ത സമ്മര്‍ദ്ദം മറികടന്ന്

MediaOne Logo

Sithara

  • Published:

    29 May 2018 12:41 AM GMT

കെഎന്‍എ ഖാദറിനെ സ്ഥാനാര്‍ത്ഥിയാക്കിയത് കുഞ്ഞാലിക്കുട്ടിയുടെ കടുത്ത സമ്മര്‍ദ്ദം മറികടന്ന്
X

കെഎന്‍എ ഖാദറിനെ സ്ഥാനാര്‍ത്ഥിയാക്കിയത് കുഞ്ഞാലിക്കുട്ടിയുടെ കടുത്ത സമ്മര്‍ദ്ദം മറികടന്ന്

പുതുതായി രൂപപ്പെട്ട വഹാബ് - മജീദ് - ഇ.ടി അച്ചുതണ്ടാണ് യു എ ലത്തീഫിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള കുഞ്ഞാലിക്കുട്ടിയുടെ നീക്കത്തെ പൊളിച്ചത്

പി കെ കുഞ്ഞാലിക്കുട്ടിയുടെ ശക്തമായ സമ്മര്‍ദ്ദം മറികടന്നാണ് കെഎന്‍എ ഖാദര്‍ വേങ്ങരയില്‍ സ്ഥാനാര്‍ത്ഥിയായി എത്തിയത്. പുതുതായി രൂപപ്പെട്ട വഹാബ് - മജീദ് - ഇ.ടി അച്ചുതണ്ടാണ് യു എ ലത്തീഫിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള കുഞ്ഞാലിക്കുട്ടിയുടെ നീക്കത്തെ പൊളിച്ചത്. സ്ഥാനാര്‍ത്ഥി കാര്യത്തില്‍ യൂത്ത് ലീഗിനും എംഎസ്എഫിനും പാര്‍ട്ടി വഴങ്ങില്ലെന്ന സന്ദേശം നല്‍കാനും നേതൃത്വം ശ്രമിച്ചു.

യു എ ലത്തീഫിന് വേണ്ടി പാര്‍ലമെന്‍ററി ബോര്‍ഡില്‍ പി കെ കുഞ്ഞാലിക്കുട്ടി ശക്തമായി വാദിച്ചു. പി വി അബ്ദുല്‍ വഹാബും കെപിഎ മജീദും തുടക്കം മുതല്‍ കെഎന്‍എ ഖാദറിന് വേണ്ടിയാണ് നിലകൊണ്ടത്. വേങ്ങരയില്‍ താന്‍ സ്ഥാനാര്‍ത്ഥിയാകരുതെന്ന നിലപാടെടുത്ത കുഞ്ഞാലിക്കുട്ടിയോടുള്ള അമര്‍ഷം മജീദിനെ സ്വാധീനിച്ചു എന്ന് വേണം കരുതാന്‍. വേങ്ങരയില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ മജീദ് അര്‍ഹനാണെന്നും അദ്ദേഹത്തെ പുകച്ചു പുറത്താക്കിയതാണെന്നും യോഗത്തില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ തുറന്നടിച്ചു.‌

സോഷ്യല്‍ മീഡിയ വഴി പാര്‍ട്ടിയെ നിയന്ത്രിക്കാമെന്ന യുവജന നേതാക്കളുടെ അഹങ്കാരത്തിന് വഴങ്ങരുതെന്ന ഒരു വാദം മജീദും വഹാബും ഉന്നയിച്ചു. മജീദിനൊപ്പം സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശിക്കപ്പെട്ട കെഎന്‍എ ഖാദറിനെ പിന്തുണക്കാനുള്ള ഒരു ന്യായം ഇതായിരുന്നു. ഒടുവില്‍ ഹൈദരലി തങ്ങള്‍ ഓരോരുത്തരെയും ഒറ്റക്ക് കണ്ട് അഭിപ്രായം തേടി. ഇ.ടിയും വഹാബും മജീദും ഒരുമിച്ച് പിന്തുണച്ചതോടെ യു എ ലത്തീഫിനെ തള്ളി കെഎന്‍എ ഖാദറിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

സ്ഥാനാര്‍ത്ഥിയാകുമെന്ന് ഉറച്ചുവിശ്വസിച്ചിരുന്ന യുഎ ലത്തീഫിനെ പാണക്കാട്ടേക്ക് വിളിപ്പിച്ചാണ് ഖാദര്‍ വഹിക്കുന്ന ജില്ലാ ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാന്‍ നിര്‍ദേശിച്ചത്. പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വഹാബ് -മജീദ്-ഇ ടി സഖ്യത്തിന്‍റെ അരങ്ങേറ്റമാണ് വേങ്ങര സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കണ്ടത്.

TAGS :

Next Story