അഭിമന്യുവിന്റെ കൊലപാതകം: മുഖ്യപ്രതിയുടെ വീട് അടച്ചിട്ട നിലയില്‍, മുഹമ്മദ് സംസ്ഥാനം വിട്ടെന്ന വിലയിരുത്തലില്‍ പൊലീസ്
നാലുപേരുടെ അറസ്റ്റാണ് കേസിൽ ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്. കൊലപാതകം നടന്ന് 5 ദിവസമായിട്ടും കേസിലുള്‍പ്പെട്ട മുഖ്യപ്രതികളെ വലയിലാക്കാൻ പൊലീസിന് സാധിച്ചിട്ടില്ല.
മഹാരാജാസിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിന്റെ കൊലപാതകത്തില്‍ മുഖ്യപ്രതികളെ പിടികൂടാനാകാതെ പൊലീസ്. പത്ത് സംഘങ്ങളെ നിലവില്‍ കേസന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. നാലുപേരുടെ അറസ്റ്റാണ് കേസിൽ ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്. കൊലപാതകം നടന്ന് 5 ദിവസമായിട്ടും കേസിലുള്‍പ്പെട്ട മുഖ്യപ്രതികളെ വലയിലാക്കാൻ പൊലീസിന് സാധിച്ചിട്ടില്ല.
മുഖ്യ പ്രതിയായ മുഹമ്മദ് സംസ്ഥാനം വിട്ടെന്ന വിലയിരുത്തലിലാണ് പൊലീസ്. മുഹമ്മദിന്റെ വീടും അടച്ചിട്ട നിലയിലാണ്. കൊലയാളി സംഘത്തിലുണ്ടായിരുന്നുവെന്ന് ഉറപ്പിച്ചവരുടെ വീടുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ പോലീസ് പരിശോധന നടത്തിയിരുന്നു. എന്നാൽ ഇവർ ഒളിവിൽ പോയത് സംബന്ധിച്ച് കൃത്യമായ സൂചനകൾ ലഭിച്ചില്ല. ഇതിനിടെ ദൃക്‍സാക്ഷികളെ വിളിച്ചു വരുത്തി പൊലീസ് വീണ്ടും മൊഴി രേഖപ്പെടുത്തി. അന്വേഷണത്തിൽ പ്രതിസന്ധി രുപപ്പെട്ടതോടെ അന്വേഷണ സംഘം വിപുലീകരിച്ചിരുന്നു.
കണ്‍ട്രോള്‍ റൂം അസിസ്റ്റന്റ് കമ്മീഷണര്‍ എസ് ടി സുരേഷ് കുമാറിന് അന്വേഷണചുമതലയും കൈമാറി. എന്നാൽ പ്രധാന പ്രതികളെ കുരുക്കാൻ കഴിയാത്തത് പൊലീസിനെ സമ്മർദത്തിലാക്കുന്നുണ്ട്. പ്രതികൾക്ക് ശക്തമായ ബാഹ്യസഹായം കിട്ടുന്നുണ്ടെന്നാണ് പൊലീസ് വാദം.
അതേസമയം കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത ചിലരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. 8 പേർ നിലവിൽ പൊലീസിന്റെ കസ്റ്റഡിയിലുണ്ട്. എന്നാൽ ഇവരാരും കൃത്യത്തിൽ നേരിട്ട് പങ്കാളികളായവരല്ല. പ്രതികളെ സഹായിച്ചവരാണിവർ. പ്രതികളെ സഹായിച്ചുവെന്ന് കരുതുന്ന എസ്ഡിപിഐ നേതാക്കളുടെ ഫോണ്‍ രേഖകളും പൊലീസ് ശേഖരിക്കുന്നുണ്ട്.
Adjust Story Font
16