Quantcast

16ാം വയസ്സിലെ ലൈംഗിക പീഡനം; ആക്റ്റിവിസ്റ്റിനെതിരെ അന്വേഷണം വേണമെന്ന് യുവജന കമ്മീഷന്‍ 

രജീഷ് പോളിനെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കണമെന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കി.

MediaOne Logo

Web Desk

  • Published:

    1 Aug 2018 11:38 AM GMT

16ാം വയസ്സിലെ ലൈംഗിക പീഡനം; ആക്റ്റിവിസ്റ്റിനെതിരെ അന്വേഷണം വേണമെന്ന് യുവജന കമ്മീഷന്‍ 
X

പത്താം ക്ലാസ് വിദ്യാര്‍ഥിനിയായിരിക്കെ നേരിട്ട ലൈംഗികാതിക്രമം സംബന്ധിച്ച് പെണ്‍കുട്ടി നടത്തിയ വെളിപ്പെടുത്തലില്‍ അന്വേഷണം നടത്താന്‍ പൊലീസ് മേധാവിക്ക് യുവജന കമ്മീഷന്‍റെ നിര്‍ദേശം. ആക്റ്റിവിസ്റ്റ് രജീഷ് പോള്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് മാവോയിസ്റ്റ് നേതാക്കളുടെ മകളും വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകയുമായ പെണ്‍കുട്ടിയാണ് ഫേസ് ബുക്കിലൂടെ വെളിപ്പെടുത്തിയത്.

തനിക്ക് നേരിട്ട ലൈംഗിക അതിക്രമത്തെകുറിച്ച് കഴിഞ്ഞ ദിവസം സാമൂഹ്യ മാധ്യമത്തിലൂടെ പെൺകുട്ടി നടത്തിയ വെളിപ്പെടുത്തലിന്റെ...

Posted by Chintha Jerome on Tuesday, July 31, 2018

പത്താം ക്ലാസില്‍ പഠിക്കുന്ന കാലത്ത് തന്‍റെ വീട്ടില്‍ നിരന്തരമായി നടന്ന പൊലീസ് റെയ്ഡുകളില്‍ പ്രതിഷേധിച്ച് കുറച്ച് സുഹൃത്തുക്കള്‍ റോസാപ്പൂക്കളും മിഠായികളും കൊണ്ട് തന്നെയും അനിയത്തിയെയും കാണാന്‍ വന്നിരുന്നു. അങ്ങനെയാണ് രജീഷിനെ പരിചയപ്പെടുന്നത്. സൗഹൃദം നടിച്ച് അടുത്തുകൂടിയ രജീഷ് പിന്നീട് ലൈംഗികമായി പീഡിപ്പിച്ചു. തന്റെ ചിത്രങ്ങള്‍ കയ്യിലുണ്ടെന്നും അത് ഫേസ് ബുക്കിലിടുമെന്നും പറഞ്ഞ് രജീഷ് ഭീഷണിപ്പെടുത്തി. 16 വയസുകാരിക്ക് അത് താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു. അത്മഹത്യ ചെയ്യാന്‍ പോലും തോന്നിയെന്നാണ് പെണ്‍കുട്ടി വെളിപ്പെടുത്തിയത്.

രജീഷ് പോളിനെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ വേറെ രണ്ട് സ്ത്രീകളും ഫേസ് ബുക്കിലൂടെ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. രജീഷ് ലൈംഗികാതിക്രമം നടത്തി എന്നായിരുന്നു ഇവരുടെയും വെളിപ്പെടുത്തല്‍. രജീഷ് പോളിനെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കണമെന്ന് സാമൂഹ്യപ്രവര്‍ത്തകയായ രേഖ രാജും മാധ്യമപ്രവര്‍ത്തകയായ ഷാഹിനയും മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കി.

ഫേസ് ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ഞാൻ 10 ൽ പഠിക്കുന്ന കാലത്താണു രജീഷിനെ (രജീഷ്‌ പോൾ) കാണുന്നത്‌. വീട്ടിൽ അക്കാലത്ത്‌ നിരന്തരമായി ഉണ്ടായിരുന്ന പൊലീസ്‌ റൈഡുകളിൽ പ്രതിഷേധിച്ച്‌ ഫേസ്ബുക്ക്‌ കൂട്ടായ്മയുടെ പേരിൽ റോസാപ്പൂക്കളും മിഠായികളും കൊണ്ട്‌ എന്നേയും അനുജത്തിയേയും കാണാൻ സുഹൃത്തുക്കൾ വന്നിരുന്നു. അക്കൂട്ടത്തിലാണു രജീഷിനെ ഞാൻ കാണുന്നത്‌. അതിനു ശേഷം അയാളെന്നെ തുടർച്ചയായി വിളിക്കുമായിരുന്നു. സ്കൂളിലെ വിശേഷങ്ങൾ, വീട്ടിലെ വിശേഷങ്ങൾ എല്ലാം അയാൾ വിളിച്ചന്വേഷിക്കുമായിരുന്നു. അന്നൊക്കെ എന്റെ മുൻപിൽ മാവോയെ മനസിലാക്കാൻ ശ്രമിക്കുന്ന ഒരു കമ്മ്യൂണിസ്റ്റുകാരന്റെ വേഷമായിരുന്നു അയാൾക്ക്‌. അക്കാലത്ത്‌ എന്റെടുത്ത്‌ കമ്മ്യൂണിസത്തെക്കുറിച്ച്‌ ഞാൻ പഠിക്കേണ്ട ആവിശ്യമുണ്ട്‌ എന്ന് അയാൾ എന്നും പറയുമായിരുന്നു. ഞാൻ രജീഷ്‌ മാമൻ എന്നായിരുന്നു അയാളെ ആദ്യമൊക്കെ വിളിച്ചിരുന്നത്‌. അയാളത്‌ രജി ആക്കി. അക്കാലത്ത്‌ എല്ലാ സ്കൂൾ അവധിക്കും ഞാൻ രജീഷിന്റേയും അപർണയുടേയുമൊപ്പം അവരുടെ കണ്ണൂർ പിലാത്തറയുലുള്ള വീട്ടിൽ പോവുമായിരുന്നു. അന്നൊക്കെ രജീഷ്‌ എന്നെ രാത്രി അവരുടെ നടുവിലായിരുന്നു കെടുത്തിയിരുന്നത്‌. സ്ത്രീ എന്തിനാണു ആണിന്റെ അടുത്ത്‌ കിടക്കാൻ ഭയപ്പെടുന്നത്‌. ലൈംഗികത്‌ എന്ന വികാരം മാത്രമല്ല ഒരു ആണിന്റേയും പെണ്ണിന്റേയും ഇടയിലുള്ളതെന്ന് അയാൾ എപ്പോഴും പറയുമായിരുന്നു. എന്തിനാണു ഒരാണിന്റെ അടുത്ത്‌ കെടുക്കാൻ ഭയപ്പെടുന്നതെന്നും.

ഒരു ദിവസം അപർണ്ണയോടൊപ്പമുള്ള അയാളുടെ ജീവിതം നരകതുല്യമാണെന്ന് വിളിക്കുമ്പൊൾ പറഞ്ഞു കുറേ അയാൾ കരഞ്ഞു. അവർക്ക്‌ വേറേ ബന്ധങ്ങൾ ഉണ്ടെന്നും അവർ അയാളെ മുതലെടുക്കുകയാണെന്നും പറയാൻ തുടങ്ങി. പിന്നീട്‌ എന്നെ അവർക്ക്‌ സംശയമാണെന്നും പറഞ്ഞു. എന്നെ അത്‌ വല്ലാതെ തളർത്തി. അന്നൊക്കെ അപർണ്ണയോട്‌ വല്ലാത്ത ദേഷ്യമായിരുന്നു എനിക്ക്‌. പിന്നീട്‌ ഒരു ദിവസം അവരുടെ വീട്ടിൽ ചെന്നപ്പോൾ രാത്രി അയാളെന്നെ കേറി പിടിച്ചു. രജി എന്താ ഈ കാണിക്കുന്നേ എന്നു ഞാൻ ചോദിച്ചപ്പോൾ തെറ്റുപറ്റിപ്പോയതാണു മോളേ എന്നു പറഞ്ഞു അയാൾ എന്റെ മുൻപിൽ കുറേ കരഞ്ഞു. അത്‌ അന്ന് ഞാനയാളുടെ മാപ്പപേക്ഷയായി കണക്കാക്കിപ്പോയി. അക്കാലത്ത്‌ എന്റെ ജീവിതത്തിൽ ഞാൻ ഇത്രയിധികം സംസാരിക്കുന്ന, ഇഷ്ടപ്പെടുന്ന വേറോരാൾ ഉണ്ടായിരുന്നില്ല. അടുത്ത വെക്കേഷനു ഞാൻ അയാളുടെ അടുത്ത്‌ പോയപ്പോൾ അയാളെന്നെ ലൈംഗികമായി അബ്യൂസ്‌ ചെയ്തു. എന്റെ ചിത്രങ്ങൾ അയാളുടെ കയ്യിലുണ്ടെന്നും അത്‌ ഫേസ്ബുക്കിൽ ഇടുമെന്നും പറഞ്ഞു ഭീക്ഷണിപ്പെടുത്തി. 16 വയസ്സുകാരിക്ക്‌ അത്‌ താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു. അത്മഹത്യ പോലും അന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്‌. പിന്നീട്‌ എന്റെ സുഹൃത്തുക്കളായിരുന്ന സുബിനോടും നസീറയോടും കാര്യം പറഞ്ഞപ്പോൾ അവർ തന്ന ഊർജ്ജത്തിന്റെ പുറത്താണു അന്ന് ഞാൻ ജീവിച്ചത്‌. അന്ന് രജീഷിന്റെ സുഹൃത്തുക്കളായ പല പെൺകുട്ടികളോടും ഞാൻ ഇക്കാര്യം പറഞ്ഞിരുന്നു. അപർണ്ണയോട്‌ കാര്യം അന്വേഷിച്ചപ്പോഴാണു അറിഞ്ഞത്‌ രജീഷ്‌ എന്നെക്കുറിച്ച്‌ അപർണയോട്‌ പറഞ്ഞിരുന്നത്‌ ഞാൻ അയാളോട്‌ പ്രണയഭ്യർത്ഥന നടത്തിയെന്നും അപർണ്ണ എനിക്കൊരു ശല്യമാണെന്ന് പറഞ്ഞെന്നും. അപർണ അയാളുടെ എന്നോടും മറ്റു പെൺകുട്ടികളോടുമുള്ള ചതി മനസിലാക്കിയിട്ടായിരുന്നു . അന്ന് അപർണ്ണ എന്നോട്‌ പറഞ്ഞത്‌ അയാൾക്ക്‌ ഒരു പെൺകുട്ടികളേയും കാമവെറിയിലൂടെയല്ലാതെ സുഹൃത്തായി കാണാൻ കഴിയില്ല. ഞാൻ അന്നു തന്നെ രജീഷിന്റെ അമ്മയെ വിളിച്ചു കാര്യം പറഞ്ഞു. ഇങ്ങനെയുള്ള മക്കളെ അവരും പേടിക്കണം.

അപർണ്ണയുടെ പോസ്റ്റിനു അന്ന് സിനി എന്ന പെൺകുട്ടി എഴുതിയത്‌ രജീഷ്‌ എന്റടുത്തും മറ്റൊരു രൂപത്തിൽ പറഞ്ഞിട്ടുണ്ട്‌. ആ പെൺകുട്ടി ഫേക്ക്‌ അല്ല. ഈ അനുഭവം എനിക്കുണ്ടാക്കിയ ഷോക്ക്‌ വളരെ വലുതായിരുന്നു... ഇന്നും അതന്നെ വലിഞ്ഞു മുറുക്കുന്നുമുണ്ട്‌. അയാളുടെ പൊയ്‌മുഖം വളരെ മുൻപേ വലിച്ചെറിയണമെന്ന് ഞാൻ കരുതിയതാണു. ഞാൻ ഇത്‌ പറഞ്ഞവരെല്ലാം എന്നെ അതിൽ നിന്ന് പിന്തിരിപ്പിക്കുകയാണു ചെയ്തിരുന്നത്‌. പലപ്പോഴും ഇരയെന്ന് വിളിക്കുന്നതിനെ ഞാൻ വല്ലാതെ ഭയപ്പെട്ടിരുന്നു.

TAGS :

Next Story