Quantcast

കരിപ്പൂരിന് വീണ്ടും തിരിച്ചടി; റണ്‍വേയുടെ നീളം കൂട്ടാനുള്ള പദ്ധതി ഉപേക്ഷിക്കുന്നു

കോഴിക്കോട് വിമാനത്താവളത്തിന്‍റെ റണ്‍വേ വികസനത്തിനായി വന്‍ തുക ചിലവഴിക്കാനും വര്‍ഷങ്ങള്‍ കാത്തിരിക്കാനും വിമാനത്താവള അതോറിട്ടിക്ക് താത്പര്യമില്ല. 

MediaOne Logo

Web Desk

  • Published:

    18 Oct 2018 9:41 AM GMT

കരിപ്പൂരിന് വീണ്ടും തിരിച്ചടി; റണ്‍വേയുടെ നീളം കൂട്ടാനുള്ള പദ്ധതി ഉപേക്ഷിക്കുന്നു
X

കരിപ്പൂര്‍ വിമാനത്താവളത്തിന്‍റെ റണ്‍വേ നീളം കൂട്ടാനുള്ള പദ്ധതി അധികൃതര്‍ ഉപേക്ഷിക്കുന്നു. പുതിയ മാസ്റ്റര്‍ പ്ലാനില്‍ റണ്‍വേ വികസനം എന്ന സുപ്രധാന ആവശ്യം പരിഗണിച്ചില്ല. പുതിയ ടെര്‍മിനലിനും കാര്‍ പാര്‍ക്കിങിനുമായി സംസ്ഥാന സര്‍ക്കാരിനോട് 152.5 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനാണ് വിമാനത്താവള അതോറിട്ടി ആവശ്യപ്പെട്ടതെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ കെ ശ്രീനിവാസ റാവു മീഡിയവണിനോട് പറഞ്ഞു.

കോഴിക്കോട് വിമാനത്താവളത്തിന്‍റെ റണ്‍വേ വികസനത്തിനായി വന്‍ തുക ചിലവഴിക്കാനും വര്‍ഷങ്ങള്‍ കാത്തിരിക്കാനും വിമാനത്താവള അതോറിട്ടിക്ക് താത്പര്യമില്ല. 4000 കോടി രൂപ ചെലവഴിച്ച് 8 വര്‍ഷം കൊണ്ട് മാത്രമേ റൺവേ വികസനം സാധ്യമാകൂ എന്നാണ് അതോറിറ്റി കരുതുന്നത്. കണ്ണൂർ വിമാനത്താവള നിർമാണത്തിന്‍റെ ഇരട്ടിയോളം തുക ചെലവഴിക്കേണ്ടി വരുമെന്നതാണ് അധികൃതരെ പിന്നോട്ടടിപ്പിക്കുന്നത്. 137 ഏക്കർ ഭൂമി പുതിയ ടെർമിനലിനും 15.25 ഏക്കർ കാർ പാർക്കിങിനുമായാണ് കഴിഞ്ഞ ദിവസം അതോറിറ്റി കലക്ടറോട് ആവശ്യപ്പെട്ടതെന്ന് വിമാനത്താവള ഡയറക്ടർ കെ. ശ്രീനിവാസ റാവു പറഞ്ഞു. റണ്‍വേ വികസനത്തിനുള്ള ഭൂമിയെക്കുറിച്ച് ഇവിടെ പരാമര്‍ശമില്ല.

പഴയ മാസ്റ്റർ പ്ലാൻ പ്രകാരമുള്ള 198 ഏക്കർ ഭൂമിക്ക് പകരം 152.5 ഏക്കര്‍ മാത്രമാണ് ഇപ്പോള്‍ ആവശ്യപ്പെട്ടത്. നിലവില്‍ 2860 മീറ്ററുളള കരിപ്പൂരിലെ റൺവേ 3,627 ആക്കുന്നതിനായിരുന്നു പദ്ധതി. എന്നാല്‍ പുതിയ പ്ലാനനുസരിച്ച് റണ്‍വേയുടെ നീളം 2700 മീറ്ററായി കുറയും. പകരം റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ 90 മീറ്ററില്‍ നിന്ന് 240 മീറ്ററാക്കി ഉയര്‍ത്തും. 9100 അടിയുള്ള കരിപ്പൂരിലെ റണ്‍വേ 900 അടി കൂടി വികസിപ്പിച്ചാല്‍ അന്താരാഷ്ട്ര മാനദണ്ഡപ്രകാരം ആവശ്യമുള്ള 10000 അടിയിലെത്തിക്കാനാവും. എന്നാല്‍ പദ്ധതി ഉപേക്ഷിക്കാനുള്ള അതോറിട്ടി നീക്കം കരിപ്പൂരിന് വീണ്ടും തിരിച്ചടിയാവുകയാണ്.

പുനരധിവാസം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിച്ച് കരിപ്പൂരിന്‍റെ വികസനത്തിനായി 485 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനായി 2016 നവംബറിൽ സംസ്ഥാന സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. ഇതാണിപ്പോള്‍ 152. 5 ഏക്കറില്‍‌ പരിമിതപ്പെടുത്തിയത്.

TAGS :

Next Story