Quantcast

ആറര വര്‍ഷം മുന്‍പ് കാണാതായ ഗൃഹനാഥനെ കൊന്നത് ഭാര്യയും കാമുകനും ചേര്‍ന്ന് 

മൊഗ്രാല്‍ പുത്തൂര്‍ ബെള്ളൂര്‍ സ്വദേശി മുഹമ്മദ് കുഞ്ഞിയെയാണ് ഭാര്യയും കാമുകനും ചേര്‍ന്ന് കൊന്നത്

MediaOne Logo

Web Desk

  • Published:

    28 Oct 2018 3:46 AM GMT

ആറര വര്‍ഷം മുന്‍പ് കാണാതായ ഗൃഹനാഥനെ കൊന്നത് ഭാര്യയും കാമുകനും ചേര്‍ന്ന് 
X

കാസര്‍കോട് നിന്ന് ആറര വര്‍ഷം മുന്‍പ് കാണാതായ ഗൃഹനാഥനെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊന്നതാണെന്ന് പൊലീസ്. മൊഗ്രാല്‍ പുത്തൂര്‍ ബെള്ളൂര്‍ സ്വദേശി മുഹമ്മദ് കുഞ്ഞിയെയാണ് ഭാര്യയും കാമുകനും ചേര്‍ന്ന് കൊന്നത്. പ്രായപൂര്‍ത്തിയാവാത്ത മകനും കൊലയില്‍ പങ്കുള്ളതായി പൊലീസ് പറയുന്നു. മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ സക്കീന, കാമുകന്‍ എന്‍.എ ഉമ്മര്‍, സക്കീനയുടെ 16കാരനായ മകന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

2012 മാര്‍ച്ച് 9നും 30നും ഇടയില്‍ കൊല നടന്നുവെന്നാണ് പൊലീസിന്റെ നിഗമനം. ഉറങ്ങിക്കിടക്കുകയായിരുന്ന മുഹമ്മദ് കുഞ്ഞിയെ കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നെന്നാണ് പ്രതികളുടെ കുറ്റസമ്മതം. കൊലനടത്തിയതിന്റെ അടുത്ത ദിവസം രാത്രിയോടെ സക്കീനയും ഉമ്മറും പ്രായപൂര്‍ത്തിയാവാത്ത മകനും ചേര്‍ന്ന് മൃതദേഹം തൊട്ടടുത്തുള്ള പുഴയില്‍ തള്ളുകയായിരുന്നു.

മുഹമ്മദ് കുഞ്ഞിയുടെ ലക്ഷക്കണക്കിന് രൂപ വിലവരുന്ന സ്വത്തുവകകള്‍ കൈക്കലാക്കുകയായിരുന്നു കൊലയുടെ ലക്ഷ്യം. 2012 ആഗസ്റ്റ് എട്ടിന് മുഹമ്മദ് കുഞ്ഞിയെ കാണാനില്ലെന്ന പരാതി മുഹമ്മദ് കുഞ്ഞിയുടെ ബന്ധു കാസര്‍കോട് പൊലീസില്‍ നല്‍കിയിരുന്നു. പരാതി നല്‍കുന്നതിന് 5 മാസം മുന്‍പ് തന്നെ മുഹമ്മദ് കുഞ്ഞിയെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയതായാണ് പൊലീസ് കണ്ടെത്തിയത്.

TAGS :

Next Story