ശബരിമലയില്‍ എക്സൈസ് വകുപ്പിന്റെ കര്‍ശന പരിശോധന
ലഹരി വസ്തുക്കൾ എത്തിച്ച് പല ഭാഗങ്ങളിലായി കുഴിച്ചിട്ടാണ് വിൽപ്പന. പമ്പയിൽ ഗണപതി കോവിൽ, ത്രിവേണി ഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് വിൽപ്പന. എത്ര വിലയ്ക്കും പുകയില ഉൽപ്പന്നങ്ങൾ വാങ്ങാൻ ആവശ്യക്കാരുണ്ട്.

ശബരിമലയിൽ ഭക്തരുടെ എണ്ണം കൂടിയതോടുകൂടി കർശന പരിശോധനയുമായി എക്സൈസ് വകുപ്പ്. ഇലവുങ്കൽ മുതൽ സന്നിധാനം വരെയുള്ള ഭാഗങ്ങളിലാണ് എക്സൈസിന്റെ പരിശോധന. ഒരു മാസത്തിനുള്ളിൽ നിരവധി കേസുകളാണ് റജിസ്റ്റർ ചെയ്തത്.
ശബരിമലയിലും പരിസരത്തും പുകയില നിരോധനം നില നിൽക്കുന്ന സാഹചര്യത്തിലാണ് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ അൻസാരിയുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം പമ്പയിൽ നിന്ന് ലഹരി വസ്തുക്കൾ പിടികൂടിയത്. വിവിധ സ്ഥലങ്ങളിൽ നിന്നും ലഹരി വസ്തുക്കൾ എത്തിച്ച് പല ഭാഗങ്ങളിലായി കുഴിച്ചിട്ടാണ് വിൽപ്പന. പമ്പയിൽ പ്രധാനമായും ഗണപതി കോവിൽ, ത്രിവേണി ഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് വിൽപ്പന. എത്ര വിലയ്ക്കും പുകയില ഉൽപ്പന്നങ്ങൾ വാങ്ങാൻ ആവശ്യക്കാരുണ്ട്. ഡോളി, ട്രാക്ടർ തൊഴിലാളികളിലൂടെയാണ് സംഘം വിൽപ്പന നടത്തുന്നത്. പ്രളയത്തിൽ പമ്പയിൽ മണ്ണ് അടിഞ്ഞിരിക്കുന്നതിനാൽ ലഹരി വസ്തുക്കൾ ഈ ഭാഗങ്ങളിലും ഒളിപ്പിക്കുന്നുണ്ട്. വിവിധ ഭാഗങ്ങളിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 867 കേസുകളും 2 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്.
രഹസ്യ വിവരങ്ങരുടെ അടിസ്ഥാനത്തിൽ പല ഗ്രൂപ്പുകൾ തിരിഞ്ഞാണ് ഇവരുടെ പരിശോധന. എഴുപത്തഞ്ചോളം എക്സൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ശബരിമലയിൽ പരിശോധന നടക്കുന്നത്. ശബരിമലയിൽ വാഹന നിരോധനം ഉണ്ടായതിനാൽ ലഹരി വസ്തുക്കളുടെ കടത്ത് ഇപ്പോൾ കുറവാണ്.
Adjust Story Font
16

