ഹര്‍ത്താലിനെ പരാജയപ്പെടുത്തി മലപ്പുറം
ബസ്സുകളടക്കം സ്വകാര്യ വാഹനങ്ങൾ പതിവ് പോലെ സര്‍വീസ് നടത്തി

പണിമുടക്കാന്‍ ആഹ്വാനം ചെയ്തതും ഹര്‍ത്താല്‍ പ്രഖ്യാപിച്ചതുമൊന്നും ഇത്തവണ മലപ്പുറത്ത് ഏശിയില്ല. ഹർത്താലിനെ പൂർണമായും തിരസ്കരിച്ചാണ് ജില്ലാ ആസ്ഥാനം പ്രതികരിച്ചത്. പ്രധാന നഗരങ്ങളായ കുന്നുമ്മലും കോട്ടപ്പടിയും രാവിലെ മുതൽ സാധാരണ നിലയിലാണ്. പ്രകടനം നടത്താൻ പോലും ഹർത്താൽ അനുകൂലികൾ പുറത്തിറങ്ങിയില്ല എന്നതും ശ്രദ്ധേയമാണ്. കടകളെല്ലാം തുറന്നു തന്നെ പ്രവർത്തിച്ചു. കടകൾ അടപ്പിക്കാനോ തല്ലി പൊളിക്കാനോ ആരും എത്തിയില്ല.
ബസ്സുകളടക്കം സ്വകാര്യ വാഹനങ്ങൾ പതിവ് പോലെ സര്‍വീസ് നടത്തി. നഗരത്തിലെവിടെയും മാർഗ തടസ്സമില്ല. കെ.എസ്.ആർ.ടി.സി ബസ്സുകൾ മാത്രമാണ് സർവീസ് നടത്താത്തത്. മാർക്കറ്റുകൾ സജീവമാണ്. ആശുപത്രി ഒ.പികളിലും സാധാരണ തിരക്ക് പ്രകടമായിരുന്നു. സർക്കാർ ഓഫിസുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും ഏറെക്കുറെ ജീവനക്കാരെത്തി. ജില്ലയിലെ ഒറ്റപ്പെട്ട അക്രമണ സംഭവങ്ങള്‍ പൊലീസിന് നിയന്ത്രണ വിധേയമായിരുന്നു.
എടപ്പാളില്‍ ബൈക്ക് റാലിയുമായെത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകരും സി.പി.എം പ്രവര്‍ത്തകരും നേര്‍ക്കു നേര്‍ ഏറ്റുമുട്ടി.ഇവിടെ നാട്ടുകാര്‍ സംഘടിച്ചെത്തി അക്രമികളെ തുരത്തിയോടിച്ചു. മലപ്പുറം കോട്ടപ്പടിയില്‍ ഹര്‍ത്താല്‍ ദിനത്തില്‍ തന്നെ ഒരു ജ്വല്ലറി ഷോറൂമിന്‍റെ ഉദ്ഘാടനവും നടന്നു. ഹര്‍ത്താലനുകൂലികളുടെ പ്രതിഷേധം വകവെക്കാതെ വ്യാപാരികള്‍ കടകള്‍ തുറന്നതോടെ ഹര്‍ത്താലനുകൂലികള്‍ നേരത്തെ തീരുമാനിച്ചിരുന്ന പ്രതിഷേധ പ്രകടനങ്ങള്‍ പലയിടങ്ങളിലും മാറ്റി വെച്ചു.
Adjust Story Font
16

