ലഹരിമരുന്ന് ഉപയോഗം കണ്ടെത്താന്‍ നിയമ വിരുദ്ധമായി വിദ്യാർഥികളുടെ മൂത്ര പരിശോധന; സംഭവം കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍
സംഭവുമായി ബന്ധപ്പെട്ട് മാനേജ്മെന്റ് പുറത്തിറക്കിയ വിവാദ സര്‍ക്കുലര്‍ മീഡിയവണിന് ലഭിച്ചു. സർക്കുലറിനെപ്പറ്റി അറിയില്ലെന്നാണ് കോളജ് പ്രിൻസിപ്പാളിന്റെ വിശദീകരണം.

ലഹരിമരുന്ന് ഉപയോഗിക്കുന്നവരെ കണ്ടെത്താൻ നിയമ വിരുദ്ധമായി വിദ്യാർഥികളുടെ മൂത്ര പരിശോധന. എറണാകുളം കോലഞ്ചേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലാണ് മനുഷ്യാവകാശ ലംഘനത്തിന് ശ്രമം നടക്കുന്നതായി വിദ്യാര്‍ത്ഥികൾ പറയുന്നത്. സംഭവുമായി ബന്ധപ്പെട്ട് മാനേജ്മെന്റ് പുറത്തിറക്കിയ വിവാദ സര്‍ക്കുലര്‍ മീഡിയവണിന് ലഭിച്ചു. സർക്കുലറിനെപ്പറ്റി അറിയില്ലെന്നാണ് കോളജ് പ്രിൻസിപ്പാളിന്റെ വിശദീകരണം.
ജനുവരി 17നാണ് കോലഞ്ചേരി മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ച് മെഡിക്കല്‍ കോളേജ് സര്‍ക്കുലര്‍ പുറത്തിങ്ങിയത്. കോളജ് ഡീന്‍ ഡോ: കെ.കെ ദിവാകറിന്റെ പേരില്‍ പുറത്തിറക്കിയ സര്‍ക്കുലറിൽ ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്താന്‍ നടപടികള്‍ ആരംഭിച്ചതായും ഇതിനു വേണ്ടി മൂത്രപരിശോധന നടത്തുന്നതിന് വിദ്യാർത്ഥികൾ സഹകരിക്കണമെന്നുമാണ് പറഞ്ഞിരിക്കുന്നത്.
ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പടെ 600 ഓളം വിദ്യാര്‍ഥികളാണ് കോളേജില്‍ പഠനം നടത്തുന്നത്. എന്നാല്‍ ചില സംശയങ്ങളുടെ പേരിലാണ് മാനേജ്മെന്റ് തങ്ങളെ പരിശോധിക്കാൻ ഒരുങ്ങുന്നതെന്നും നിയമവശങ്ങള്‍ പാലിക്കാതെയുള്ള നടപടി മനുഷ്യാവകാശ ലംഘനമാണന്നുമാണ് വിദ്യാര്‍ഥികളുടെ ആരോപണം. വിവാദ സര്‍ക്കുലര്‍ പുറത്തിറക്കിയതില്‍ തങ്ങളുടെ അറിവോ സമ്മതമില്ലെന്നും പി.ടി.എ മീറ്റിംഗ് പോലും വിളിച്ച് ചേര്‍ക്കാതെയാണ് തീരുമാനമെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. കോളേജ് മാനേജ്മെന്റ് പുറത്തിറക്കിയ സര്‍ക്കുലര്‍ പുറത്തായിട്ടും ഇതിനെ പറ്റി തനിക്കറിയില്ലന്നാണ് പ്രിൻസിപ്പാൾ ഡോ: കെ.കെ ദിവാകറിന്റെ വിശദീകരണം.
Adjust Story Font
16

