Quantcast

സി.പി.എം ഓഫിസ് റെയ്ഡ് നടത്തിയ എസ്.പിക്കെതിരായ നടപടി: സര്‍ക്കാര്‍ നിയമോപദേശം തേടും

ചൈത്രക്കെതിരെ നടപടി വേണമെന്ന ആവശ്യം സി.പി.എം ശക്തമാക്കുന്ന സാഹചര്യത്തിലാണ് നിയമോപദേശം തേടുന്നത്.

MediaOne Logo

Web Desk

  • Published:

    30 Jan 2019 1:58 PM IST

സി.പി.എം ഓഫിസ് റെയ്ഡ് നടത്തിയ എസ്.പിക്കെതിരായ നടപടി:  സര്‍ക്കാര്‍ നിയമോപദേശം തേടും
X

സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിൽ റെയ്ഡ് നടത്തിയ സംഭവത്തിൽ എ.ഡി.ജി.പിയുടെ റിപ്പോർട്ടിൻമേൽ സർക്കാർ നിയമോപദേശം തേടിയേക്കും. എസ്.പി ചൈത്രയ്ക്കെതിരെ കർശന നടപടി വേണമെന്ന് സി.പി.എം ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് സർക്കാർ നിയമോപദേശം തേടുന്നത്. അതേസമയം മെഡിക്കൽ കോളേജ് ആക്രമണ കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി.

സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിൽ എസ്.പി ചൈത്ര തെരേസ ജോൺ നടത്തിയ റെയിഡുമായി ബന്ധപ്പെട്ട് എ.ഡി.ജി.പി മനോജ് എബ്രഹാം സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ചാൽ നടപടി എന്നത് താക്കീതിൽ സർകാരിന് ഒതുക്കേണ്ടി വരും. എന്നാൽ സി.പി.എം നേതാക്കൾ താക്കീതിൽ തൃപ്തരല്ല. തിരുവനന്തപുരത്തെ ക്രമസമാധാന ചുമതലകളിൽ നിന്ന് തന്നെ ചൈത്രയെ നീക്കണമെന്നാണ് സി.പി.എം ആവശ്യം. ഈ സാഹചര്യത്തിലാണ് റിപ്പോർട്ടിൻമേൽ കൂടുതൽ എന്തെങ്കിലും ചെയ്യാനാകുമോ എന്ന് സർക്കാർ പരിശോധിക്കുന്നത്.

ഐ.പി.എസ് റാങ്കിലുള്ള ഉദ്യോഗസ്ഥയായതിനാൽ എല്ലാ വശവും പരിശോധിക്കാതെ നടപടി സ്വീകരിച്ചാൽ നാളെ തലവേദനയാകുമെന്ന് ആഭ്യന്തര വകുപ്പ് വിലയിരുത്തുന്നു. ഇതൊഴിവാക്കാനാണ് നിയമോപദേശം തേടുന്നത്. തത്കാലം ചൈത്രയെ താക്കീത് ചെയ്യാനും തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വരാൻ പോകുന്ന ജനറൽ ട്രാൻസ്ഫറിൽ വനിതാ സെൽ എസ്.പി സ്ഥാനത്ത് നിന്ന് നീക്കുന്നതും സർക്കാർ ആലോചിക്കുന്നുണ്ട്.

ഇന്നും സി.പി.എം നേതാക്കൾ ചൈത്ര തെരേസ ജോണിനെതിരെ രംഗത്തെത്തി. ചൈത്ര സംഘർഷം ഉണ്ടാക്കാനാണ് ശ്രമിച്ചതെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പ്രതികരിച്ചു. റെയിഡിന് കാരണമായ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ ആക്രമണ കേസിലെ പ്രതി ഡി.വൈ.എഫ്.ഐ പ്രവർത്തകൻ മനോജിന്റെ ജാമ്യാപേക്ഷ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളി. ഗുരുതരമായ കുറ്റകൃത്യമാണെന്നാണ് കോടതി നിരീക്ഷിച്ചത്.

TAGS :

Next Story