Quantcast

ഇന്‍ഫര്‍മേഷന്‍ കേരള മിഷനിലെ വിവാദ നിയമനം: സി.പി.എം എം.എല്‍.എയുടെ പരാതിയിലും നടപടിയില്ല

ഇന്‍ഫര്‍മേഷന്‍ കേരള മിഷനില്‍ ധനവകുപ്പിന്റെ അനുമതിയില്ലാതെ നിരവധി നിയമനങ്ങള്‍ നടന്നതായി ജെയിംസ് മാത്യു എം.എല്‍.എയുടെ പരാതിയില്‍ അക്കമിട്ടു നിരത്തിയിരുന്നു

MediaOne Logo

Web Desk

  • Published:

    6 Feb 2019 9:25 AM IST

ഇന്‍ഫര്‍മേഷന്‍ കേരള മിഷനിലെ വിവാദ നിയമനം: സി.പി.എം എം.എല്‍.എയുടെ പരാതിയിലും നടപടിയില്ല
X

ഇന്‍ഫര്‍മേഷന്‍ കേരള മിഷനിലെ ഡെപ്യൂട്ടി ഡയറക്ടറുടെ വിവാദ നിയമനത്തിനെതിരെ സി.പി.എം എം.എല്‍.എ നല്‍കിയ പരാതിയിലും നടപടിയില്ല. രണ്ട് മാസം പിന്നിട്ടിട്ടും പരാതിയിന്മേല്‍ അഭിപ്രായം അറിയിക്കണമെന്ന മന്ത്രിയുടെ നിര്‍ദേശം പോലും പാലിക്കപ്പെട്ടില്ലെന്നാണ് വിവരം. ഇതിന് പുറമേ ഇന്‍ഫര്‍മേഷന്‍ കേരള മിഷനില്‍ ധനവകുപ്പിന്റെ അനുമതിയില്ലാതെ നിരവധി നിയമനങ്ങള്‍ നടന്നതായി ജെയിംസ് മാത്യു എം.എല്‍.എയുടെ പരാതിയില്‍ അക്കമിട്ടു നിരത്തിയിരുന്നു. ഇതിലും നടപടിയില്ല.

ഡെപ്യൂട്ടി ഡയറക്ടര്‍ നിയമനത്തിന് പുറമെ ധനവകുപ്പിന്റെ അനുമതിയില്ലാതെ പുതിയ നിയമനം നടത്തരുതെന്ന നിര്‍ദേശം മറികടന്ന് കഴിഞ്ഞ മാര്‍ച്ചില്‍ മാത്രം 12 നിയമനങ്ങള്‍ നടന്നുവെന്നാണ് ജെയിംസ് മാത്യു എം.എല്‍.എയുടേതായി പുറത്തുവന്ന പരാതിയിലുള്ളത്. അതിന് ശേഷം സെപ്തംബറിലും മൂന്ന് നിയമനങ്ങള്‍ നടത്തി. ധനവകുപ്പിന്റെ അനുമതിയില്ലായിരുന്നുവെന്ന് മാത്രമല്ല ഈ നിയമനങ്ങള്‍ക്കൊന്നും മന്ത്രി ചെയര്‍മാനായിട്ടുള്ള ഐ.കെ.എം ഗവേര്‍ണിംഗ് ബോഡിയുടെ അംഗീകാരം ഉണ്ടായിരുന്നില്ലെന്നും ജെയിംസ് മാത്യുവിന്റെ പരാതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഭരണകക്ഷി എം.എല്‍.എ തന്നെ പരാതി ഉന്നയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായില്ല.

റീ സ്ട്രക്ചറിങ് നടപ്പിലാക്കിയതിന് ശേഷവും നിര്‍ദേശങ്ങള്‍ മറികടന്ന് താല്‍കാലിക നിയമനങ്ങളും നടത്തി. അഞ്ച് പേരെ രണ്ട് വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചു. റീ സ്ട്രക്ചറിങ് റിപ്പോര്‍ട്ടില്‍ പറയാത്ത ബിസിനസ് എക്സ്പേര്‍ട്ട് എന്ന തസ്തിക സൃഷ്ടിച്ച് 60000 രൂപ ശമ്പളത്തില്‍ നിയമനം നടത്തിയതായും ജെയിംസ് മാത്യു എം.എല്‍.എയുടെ പരാതിയില്‍ ആരോപിക്കുന്നുണ്ട്.

TAGS :

Next Story