പുറത്താക്കിയവരെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് ബി.ജെ.പി കോര്‍കമ്മിറ്റിയില്‍ തര്‍ക്കം; എം.ടി രമേശ് ഇറങ്ങിപ്പോയി
മുന്‍ സംസ്ഥാന സെക്രട്ടറി വി.വി രാജേഷ് അടക്കമുള്ളവരെ തിരിച്ചെടുക്കണമെന്നായിരുന്നു കെ. സുരേന്ദ്രന്‍ യോഗത്തില്‍ ആവശ്യപ്പെട്ടത്.

പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയവരെ തിരിച്ചെടുക്കുന്നതിനെച്ചൊല്ലി ബി.ജെ.പി കോര്‍കമ്മിറ്റിയില്‍ തര്‍ക്കം. പുറത്താക്കിയവരെ തിരിച്ചെടുക്കണമെന്ന് വി മുരളീധരപക്ഷമാണ് ആവശ്യപ്പെട്ടത്. തുടര്‍ന്ന് ഇവരെ തിരിച്ചെടുക്കാന്‍ കമ്മിറ്റി തത്വത്തില്‍ തീരുമാനിച്ചു. ഇതില്‍ പ്രതിഷേധിച്ച് എം.ടി രമേശ് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി.
മുൻ സംസ്ഥാന സെക്രട്ടറി വി.വി രാജേഷ് അടക്കമുള്ളവരെ തിരിച്ചെടുക്കണമെന്നും വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് തീരുമാനം വേണമെന്നും യോഗത്തിൽ കെ.സുരേന്ദ്രനാണ് ആവശ്യമുന്നയിച്ചത്. എന്നാൽ അതിന് സമയമായിട്ടില്ലെന്ന വാദമുയർത്തി മറുപക്ഷം രംഗത്ത് വന്നു. ഇതോടെ രാത്രി വൈകിയും തർക്കമുയർന്നു. ചേരി തിരിഞ്ഞായിരുന്നു തർക്കം.
സംസ്ഥാന പ്രസിഡന്റ് അടക്കമുള്ളവർ അനുകൂല നിലപാട് സ്വീകരിച്ചതോടെ തിരിച്ചെടുക്കാൻ തീരുമാനമായി. ഇതോടെ സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് യോഗം ബഹിഷ്കരിച്ചിറങ്ങി. ഏറെ നാളായുള്ള മുരളീധരപക്ഷത്തിന്റെ ആവശ്യമായിരുന്നു പുറത്താക്കിയവരെ തിരിച്ചെടുക്കണമെന്നത്. യോഗത്തിലുണ്ടായ തർക്കം ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിലടക്കം ഉണ്ടാവാനാണ് സാധ്യത.
Adjust Story Font
16

