രാഹുല്‍ വയനാട്ടില്‍ മത്സരിച്ചേക്കില്ല
യു.പി.എ ഘടകകക്ഷികളുടെ സമ്മർദ്ദത്തെ തുടർന്നാണ് പിന്‍മാറ്റമെന്നാണ് സൂചന. എൻ.സി.പി നേതാവ് ശരത് പവാർ വീണ്ടും ഇടപെട്ടു.

വയനാട്ടിൽ മത്സരിക്കേണ്ടതില്ലെന്ന ധാരണയിലേക്ക് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. യു.പി.എ ഘടകകക്ഷികളുടെ സമ്മർദ്ദത്തെ തുടർന്നാണ് പിന്‍മാറ്റമെന്നാണ് സൂചന. എൻ.സി.പി നേതാവ് ശരത് പവാർ വീണ്ടും ഇടപെട്ടു. രാഹുൽ വയനാട് സ്ഥാനാർഥി ആകുമെന്ന് പറഞ്ഞിട്ടില്ലെന്ന് ഉമ്മൻചാണ്ടി പ്രതികരിച്ചു.
രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർഥിത്വത്തിൽ അനിശ്ചിതാവസ്ഥ തുടങ്ങിയിട്ട് ദിവസം ആറ് കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് വയനാട്ടിൽ മത്സരിക്കേണ്ടതില്ലെന്ന ധാരണയിലേക്ക് രാഹുൽ ഗാന്ധി എത്തുന്നത്. എൻ.സി.പി, ലോക് താന്ത്രിക് ജനതാദൾ തുടങ്ങിയ യു.പി.എ ഘടകകക്ഷികളുടെ സമ്മർദ്ദമാണ് കാരണം. എൻ.സി.പി നേതാവ് ശരത് പവാർ ഇന്നും എതിർപ്പ് അറിയിച്ചു. ദേശീയ തലത്തിൽ ബി.ജെ.പി വിരുദ്ധ സഖ്യത്തിന്റെ നേതൃത്വത്തിലുള്ള രാഹുൽ ഇടത് പക്ഷത്തിനെതിരെ മത്സരിക്കരുത് എന്നാണ് ശരത് പവാറിന്റെ നിർദേശം. നീക്കം ഉത്തരേന്ത്യയിൽ ബി.ജെ.പിയെ സഹായിക്കും. 98ൽ രണ്ട് മണ്ഡലങ്ങളിൽ സോണിയ ഗാന്ധി മത്സരിച്ച സാഹചര്യം ഇപ്പോൾ പരിഗണിക്കാനാകില്ല എന്നും പവാർ കൂട്ടിച്ചേർത്തു.
രാഹുൽ പിൻമാറുമ്പോൾ വയനാട് ടി.സിദ്ദിഖ് ജനവിധി തേടിയേക്കും. ഉമ്മൻചാണ്ടിയുടെ പേരും പരിഗണനയിൽ ഉണ്ട്. മുതിർന്ന നേതാവ് മത്സരിക്കണമെന്ന ആവശ്യം ഉയർന്നാൽ ഉമ്മൻചാണ്ടിയിലേക്കെത്താം. കർണാടകത്തിൽ രണ്ടാം മണ്ഡലം തെരഞ്ഞെടുത്താൽ ബി.ജെ.പിക്കെതിരെ മത്സരിക്കുന്നുവെന്ന സ്ഥിതി വരുമെന്നതിനാൽ, അത്തരമൊരു ആലോചന കോൺഗ്രസിലുണ്ട്. പി.സി.സി നിർദ്ദേശിച്ചത് ചിക്കോടി, റായ് ചൂർ മണ്ഡലങ്ങൾ ആണ്. രാഹുൽ വരികയാണെങ്കിൽ പിൻമാറാൻ തയ്യാറാണെന്ന് സ്ഥാനാർഥികളും വ്യക്തമാക്കിയിട്ടുണ്ട്.
Adjust Story Font
16

