രാഹുലിന്റെ പ്രചാരണത്തില്‍ ലീഗ് കൊടികള്‍ക്ക് വിലക്കില്ല; വ്യാജപ്രചാരണങ്ങള്‍ക്കെതിരെ കെ.പി.എ മജീദ്
വയനാട് ലോകസഭ മണ്ഡലത്തില്‍ രാഹുലിനായി മുസ്ലീം ലീഗ് പാര്‍ട്ടിയുടെ കൊടികളോ അടയാളങ്ങളോ ഉപയോഗിക്കരുതെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ പ്രചാരണത്തിന് മുസ്ലിം ലീഗ് കൊടികള്‍ ഉപയോഗിക്കുന്നതില്‍ വിലക്കില്ലെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. വയനാട് ലോകസഭ മണ്ഡലത്തില്‍ രാഹുലിനായി മുസ്ലീം ലീഗ് പാര്‍ട്ടിയുടെ കൊടികളോ അടയാളങ്ങളോ ഉപയോഗിക്കരുതെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
"ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് രൂപീകരിച്ചത് മുതല്‍ ഇന്നേ വരെ ഈ പച്ച പതാക അഭിമാനപൂര്‍വമാണ് നാം നെഞ്ചേറ്റിയത്. നമ്മുടെ നേതാക്കള്‍ മുഖ്യമന്ത്രിയും മറ്റു ഉന്നതസ്ഥാനങ്ങള്‍ വഹിച്ചപ്പോഴും അഭിമാനത്തോടെ ഉയര്‍ത്തിയതും ഈ പച്ച പതാക തന്നെ..." അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. വയനാട് രാഹുല്‍ ഗാന്ധിയുടെ വരവോടെ ലീഗിനെതിരായ വ്യാജ പ്രചാരണങ്ങള്‍ വ്യാപകമായിരുന്നു. ഇതിനെതിരെ പ്രതികരിക്കുകയായിരുന്നു കെ.പി.എ മജീദ്.
ലീഗ് പതാകയെ ‘പാക് പതാക’യാക്കി മാറ്റിയായിരുന്നു വ്യാജ പ്രചാരണങ്ങള്‍. ബി.ജെ.പി നേതാവ് പ്രേരണാകുമാരിയാണ് ഇത്തരം വ്യാജ വാര്‍ത്തകളുമായി ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടത്. ഇതിനായി മുസ്ലിം ലീഗിന്റെ കൊടിയും രാഹുൽ ഗാന്ധിയുടെ ചിത്രങ്ങളും, വയനാട്ടിൽ നടന്ന പ്രകടനത്തിന്റെ ചാനൽ ദൃശ്യവും ട്വീറ്റില്‍ ചേര്‍ത്തു. ഇത്തരം വ്യാജവാര്‍ത്തകള്‍ സജീവമായതോടെ, വയനാട്ടിലെ പ്രചാരണങ്ങളില്‍ ലീഗ് കൊടിയും അടയാളങ്ങളും ഒഴിവാക്കണമെന്ന തരത്തിലും പ്രചാരണങ്ങളുണ്ടായി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
വയനാട് ലോക്സഭാ മണ്ഡലത്തിൽ രാഹുൽ ഗാന്ധിയുടെ വരവോടെ വ്യാജ പ്രചരണങ്ങളും വന്ന് കൊണ്ടിരിക്കുന്നു.
ശ്രീ.രാഹുലിന്‍റെ പ്രചരണ പരിപാടികളിൽ മുസ്‌ലിം ലീഗ് പാർട്ടിയുടെ കൊടികളോ അടയാളങ്ങളോ ഉപയോഗിക്കില്ലെന്ന തരത്തിൽ എന്‍റെ പേരിലും ചില വാർത്തകൾ കാണുന്നു.
ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് രൂപീകരിച്ചത് മുതൽ ഇന്നേ വരെ ഈ പച്ച പതാക അഭിമാനപൂർവമാണ് നാം നെഞ്ചേറ്റിയത്. നമ്മുടെ നേതാക്കൾ മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയും മറ്റു ഉന്നത സ്ഥാനങ്ങൾ വഹിച്ചപ്പോഴും അഭിമാനത്തോടെ ഉയർത്തിയതും ഈ പച്ച പതാക തന്നെ...
പ്രിയ സോദരരെ,
വ്യാജ പ്രചരണങ്ങളിൽ വഞ്ചിതരാകാതിരിക്കൂ...
കെ.പി.എ. മജീദ്
Adjust Story Font
16
