യുവാവ് റോഡിലെ കുഴിയില്‍ വീണ് മരിച്ച സംഭവം; പരസ്പരം പഴിചാരി വാട്ടര്‍ അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും
പൈപ്പ് ലൈനിലെ ചോര്‍ച്ച പരിഹരിക്കുന്നതിന് പൊതുമരാമത്ത് വകുപ്പിന്റെ അനുമതി സെപ്തംബറില്‍ തേടിയിരുന്നെങ്കിലും ലഭിച്ചില്ലെന്ന് വാട്ടര്‍ അതോറിറ്റി

കൊച്ചി പാലാരിവട്ടം അപകടത്തില്‍ പരസ്പരം പഴിചാരി വാട്ടര്‍ അതോററ്റിയും പൊതുമരാമത്ത് വകുപ്പും. പൈപ്പ് ലൈനിലെ ചോര്‍ച്ച പരിഹരിക്കുന്നതിന് പൊതുമരാമത്ത് വകുപ്പിന്റെ അനുമതി സെപ്തംബറില്‍ തേടിയിരുന്നെങ്കിലും ലഭിച്ചില്ലെന്ന് വാട്ടര്‍ അതോറിറ്റി. എന്നാല്‍ മഴക്കാലമായതിനാലാണ് അനുതമതി നല്‍കാതിരുന്നതെന്ന് പൊതുമരാമത്ത് വകുപ്പ്.
ഇന്നലെ പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപത്തെ കുഴിയില്‍ വീണ് എറണാകുളം കൂനമ്മാവ് സ്വദേശി യദുലാലാണ് മരിച്ചത്. 8 മാസം മുന്‍പ് കുടിവെള്ള പൈപ്പ് നന്നാക്കാനായി വാട്ടർ അതോറിറ്റി എടുത്ത കുഴി അടക്കാത്തതാണ് അപകടത്തിന് കാരണമായത്. എന്നാല്‍ പൈപ്പ് ലൈനിലെ ചോര്‍ച്ച അടക്കുന്നതിനായി പൊതുമരാമത്ത് വകുപ്പിനോട് അനുമതി തേടിയിരുന്നതായാണ് വാട്ടര്‍ അതോറിറ്റി പറയുന്നത്.
മഴക്കാലമായതിനാലാണ് അനുമതി നല്‍കാതിരുന്നതെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ വിശദീകരണം. പിന്നീട് കുഴിയുടെ അപകട സാധ്യത ശ്രദ്ധയില്‍പ്പെട്ടതോടെ അടിയന്തര നടപടി സ്വീകരിക്കാന്‍ വാട്ടര്‍ അതോറിറ്റിയോട് ആവശ്യപ്പെട്ടതായും പൊതുമരാമത്ത് വകുപ്പ് വ്യക്തമാക്കുന്നു.
ലളിതമായി പരിഹരിക്കാന്‍ കഴിയുന്ന വിഷയമായിരുന്നു ഇത് . എന്നാല്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ഒരു ജീവനെടുത്തതെന്നാണ് ഈ പരസ്പരമുള്ള പഴിചാരലില്‍ നിന്നും വ്യക്തമാകുന്നത്.
Adjust Story Font
16

