തേമ്പാംമൂട് കൊലപാതകം: ഒരു സ്ത്രീയടക്കം മുഴുവന്‍ പ്രതികളും പിടിയില്‍
നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം.

തിരുവനന്തപുരം വെഞ്ഞാറംമൂടിന് സമീപം തേമ്പാമൂടില്‍ രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മുഴുവൻ പ്രതികളും പിടിയിൽ. നാലു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് റൂറൽ എസ്.പി ബി അശോക് പറഞ്ഞു. നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം.
മിഥിലാജിനെയും ഹഖ് മുഹമ്മദിനെയും നെഞ്ചിൽ കത്തി കുത്തി കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തലയിലും ദേഹത്തും മുറിവുകളുണ്ട്. രാഷ്ട്രീയ കൊലപാതകമെന്നാണ് പോലീസിന്റെയും പ്രാഥമിക നിഗമനം
ഒന്നാം പ്രതി സജീവ്, രണ്ടാം പ്രതി അൻസാർ ഉൾപ്പെടെ 9 പേർ പിടിയിലായി. ഇതിൽ ഗൂഢാലോചനയിലും പ്രതികളെ സഹായിക്കുകയും ചെയ്ത ഷജിത്ത്, അജിത്ത്, നജീബ്, സതി എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ച ഒരു സ്ത്രീയും കസ്റ്റഡിയിലുണ്ട്. കൃത്യത്തിൽ പങ്കുള്ള ഐ.എൻ.ടി.യു.സി നേതാവ് ഉണ്ണിയും പിടിയിലായിട്ടുണ്ട്.
Adjust Story Font
16

