Quantcast

സോളാര്‍ പീഡന പരാതി; തെളിവുകള്‍ ഹാജരാക്കുന്നതില്‍ പരാതിക്കാരി വീഴ്ച വരുത്തിയെന്ന് ക്രൈംബ്രാഞ്ച്

കേസില്‍ ആഭ്യന്തരവകുപ്പിന് ക്രൈംബ്രാഞ്ച് കൈമാറിയ റിപ്പോര്‍ട്ടില്‍ ഉമ്മന്‍ ചാണ്ടി ഒഴികെയുള്ള മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ക്ലീന്‍ ചിറ്റില്ല

MediaOne Logo

Web Desk

  • Published:

    26 March 2021 7:58 AM GMT

സോളാര്‍ പീഡന പരാതി; തെളിവുകള്‍ ഹാജരാക്കുന്നതില്‍ പരാതിക്കാരി വീഴ്ച വരുത്തിയെന്ന് ക്രൈംബ്രാഞ്ച്
X

സോളാര്‍ പീഡന കേസില്‍ പരാതിക്കാരിക്കെതിരെ ക്രൈംബ്രാഞ്ച്. തെളിവുകള്‍ ഹാജരാക്കുന്നതില്‍ പരാതിക്കാരി വീഴ്ച വരുത്തിയെന്നാണ് ക്രൈംബ്രാഞ്ച് നിലപാട്. കേസില്‍ ആഭ്യന്തരവകുപ്പിന് ക്രൈംബ്രാഞ്ച് കൈമാറിയ റിപ്പോര്‍ട്ടില്‍ ഉമ്മന്‍ ചാണ്ടി ഒഴികെയുള്ള മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ക്ലീന്‍ ചിറ്റില്ല.

സോളാര്‍ പീഡന കേസ് സി.ബി.ഐക്ക് വിട്ടതിന്‍റെ ഭാഗമായി ക്രൈംബ്രാഞ്ച് പ്രത്യേക സംഘം ആഭ്യന്തര വകുപ്പിന് കൈമാറിയ റിപ്പോര്‍ട്ടിലാണ് പരാതിക്കാരി അന്വേഷണത്തില്‍ പൂര്‍ണ്ണമായി സഹകരിച്ചില്ലെന്ന് വ്യക്തമാക്കുന്നത്. കേസില്‍ മൊഴിയെടുപ്പിന് ശേഷം തെളിവുകള്‍ ഹാജരാക്കാന്‍ പല തവണ ആവശ്യപ്പെട്ടിട്ടുംപരാതിക്കാരി ഹാജരാക്കിയില്ലെന്ന് റിപ്പോര്‍ട്ടിലുണ്ട്.

കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയുള്ള പരാതിക്കാരിയുടെ ആരോപണങ്ങള്‍ പരാതിക്കാരിയുടെ തന്നെ ടീം സോളാര്‍ കമ്പനിയിലെ ജീവനക്കാരനും മുഖ്യസാക്ഷിയുമായ മോഹന്‍ദാസ് നിഷേധിക്കുകയും ചെയ്തതായി ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു. ഉമ്മന്‍ചാണ്ടിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയെങ്കിലും കോണ്‍ഗ്രസ് നേതാക്കളായ കെ. സി വേണുഗോപാല്‍, എ.പി അനില്‍കുമാര്‍, ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ്, എ.പി അബ്ദുള്ളക്കുട്ടി എന്നിവര്‍ക്കെതിരെ അന്വേഷണം തുടരുന്നതായാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. എന്നാല്‍ കാര്യമായ പുരോഗതിയുണ്ടായതായി പറയുന്നില്ല.

ഹൈബി ഈ‍‍ഡനുമായി ബന്ധപ്പെട്ട പരാതിയില്‍ സംഭവസമയത്ത് ധരിച്ചിരുന്ന വസ്ത്രം പരാതിക്കാരി ഹാജരാക്കുകയും ഇത് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കുകയും ചെയ്തു. അടൂര്‍ പ്രകാശിനെതിരായ കേസില്‍ ചില പ്രധാന സാക്ഷികള്‍ മരണപ്പെട്ടത് അന്വേഷണത്തിന് തിരിച്ചടിയായി. മറ്റ് നേതാക്കള്‍ക്കെതിരായ അന്വേഷണത്തില്‍ കാര്യമായ തെളിവ് ശേഖരണം നടന്നിട്ടില്ലെന്നും ക്രൈംബ്രാഞ്ച് വിശദീകരിക്കുന്നു. കേസ് സി.ബി.ഐക്ക് സര്‍ക്കാര്‍ കൈമാറിയെങ്കിലും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്ന കാര്യത്തില്‍ സി.ബി.ഐ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story