മുട്ടാര്‍ പുഴയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; ദുരൂഹതയേറുന്നു
അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ് പൊലീസ്.
കളമശേരി മുട്ടാര്‍ പുഴയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു. പെണ്‍കുട്ടിയുടെ മരണശേഷം കാണാതായ പിതാവ് സനുമോഹനെയും ഇദ്ദേഹം സഞ്ചരിച്ച കാറും ഇതുവരെ കണ്ടെത്താനായിട്ടില്ല. കാര്‍ വാളയാര്‍ ചെക്പോസ്റ്റ് കടന്നുപോകുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതോടെ അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ് പൊലീസ്.
ഇക്കഴിഞ്ഞ മാര്‍ച്ച് 21ന് ഞായറാഴ്ചയാണ് കാക്കനാട് താമസിക്കുന്ന ആലപ്പുഴ സ്വദേശി സനുമോഹനെയും മകള്‍ വൈഗയെയും കാണാനില്ലെന്ന പരാതി പൊലീസിന് ലഭിക്കുന്നത്. തൊട്ടടുത്ത ദിവസം വൈഗയുടെ മൃതദേഹം മുട്ടാര്‍ പുഴയില്‍ കണ്ടെത്തി. പിതാവും പുഴയില്‍ വീണിട്ടുണ്ടാകാമെന്ന സംശയത്തില്‍ ആദ്യഘട്ടത്തില്‍ ഫയര്‍ഫോഴ്സ് പുഴയില്‍ തെരച്ചില്‍ നടത്തിയിരുന്നു. ഇവര്‍ സഞ്ചരിച്ച കാര്‍ കാണാതായതോടെ സനു മോഹന്‍ കാറുമായി കടന്നുകളഞ്ഞുവെന്ന നിഗമനത്തില്‍ പൊലീസെത്തി.
തുടര്‍ന്നുളള അന്വേഷണത്തിലാണ് സനുമോഹന്‍റെ കാര്‍ വാളയാര്‍ ചെക്പോസ്റ്റ് കടന്ന് പോയ സി.സി ടിവി ദൃശ്യം പൊലീസിന് ലഭിക്കുന്നത്. ഇതോടെയാണ് അന്വേഷണം ഇതര സംസ്ഥാനത്തേക്കും വ്യാപിപ്പിച്ചത്. സനുവിനെ കണ്ടെത്താന്‍ പൊലീസ് തെരച്ചില്‍ നോട്ടീസ് പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. തൃക്കാക്കര അസി. പൊലീസ് കമ്മീഷണറുടെ മേല്‍നോട്ടത്തിലുളള അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
കൊച്ചിയില്‍ ഇന്‍റീരിയർ ഡിസൈനിങ് ജോലികള്‍ ചെയ്തിരുന്ന സനു കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. നേരത്തെ പൂെയിലായിരുന്ന സനു അവിടെ ചിലരുമായി പണമിടപാട് നടത്തിയിരുന്നു. ഈ വ്യക്തികളെ കേന്ദ്രീകരിച്ചുംഅന്വേഷണം നടക്കുകയാണ്. ഫോണ്‍ രേഖകളുടെ അടിസ്ഥാനത്തിലുളള അന്വേഷണത്തില്‍ കാര്യമായ വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടില്ല. അതേസമയം സനുമോഹനുമായി തൊഴില്‍പരമായും അല്ലാതെയും ബന്ധമുളള ഒട്ടേറെ പേരെ പൊലീസ് വിളിച്ചുവരുത്തി വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.
Adjust Story Font
16