200 സൈക്കിൾ പമ്പുകൾക്കകത്ത് 24 കിലോ കഞ്ചാവ്; ബംഗാൾ സ്വദേശികൾ പിടിയിൽ
ജില്ലാ പൊലീസ് മേധാവി എം. ഹേമലതക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

കൊച്ചി: 200 സൈക്കിൾ പമ്പുകൾക്കകത്ത് കുത്തിനിറച്ച് കൊണ്ടുവന്ന 24 കിലോയോളം കഞ്ചാവ് പിടികൂടി. മയക്കുമരുന്ന് കടത്തിയ വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശികളായ റാഖിബുൽ മൊല്ല (21), സിറാജുൽ മുൻഷി (30), റാബി(42), സെയ്ഫുൽ ഷെയ്ഖ് (36) എന്നിവരെ റൂറൽ ജില്ലാ ഡാൻസാഫ് ടീമും നെടുമ്പാശേരിേ പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തു. ജില്ലാ പോലീസ് മേധാവി എം. ഹേമലതക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ നെടുമ്പാശേരി എയർപ്പോർട്ട് സിഗ്നൽ ജംഗ്ഷനിൽ 'നിന്നുമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ഒഡീഷയിൽ നിന്ന് കിലോക്ക് രണ്ടായിരം രൂപ നിരക്കിൽ വാങ്ങി ഇവിടെ പത്തിരട്ടി വിലക്ക് കച്ചവടം നടത്താനായിരുന്നു പദ്ധതി. കോയമ്പത്തൂരിൽ തീവണ്ടിയിറങ്ങിയ ശേഷം ബസിൽ അങ്കമാലിയിലെത്തി, ഇവിടെ നിന്ന് ഓട്ടോയിൽ പോകുമ്പോഴാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സൈക്കിൾ പമ്പ് വിൽപ്പനക്കാരെന്ന രീതിയിലാണ് ഇവർ യാത്ര ചെയ്തത്. പമ്പുകളിലെല്ലാം കഞ്ചാവ് നിറച്ചിരുന്നു. ആദ്യമായാണ് ഇത്തരത്തിലുള്ള മയക്കുമരുന്ന് കടത്ത് പിടികൂടുന്നതെന്ന് പൊലീസ് പറഞ്ഞു.
റൂറൽ ജില്ലാ പൊലീസ് മേധാവി എം. ഹേമലതയുടെ നേതൃത്വത്തിൽ നാർക്കോട്ടിക് സെൽ ഡിവൈഎസ്പി ജെ. ഉമേഷ് കുമാർ, ആലുവ ഡിവൈഎസ്പി ടി.ആർ രാജേഷ്, നെടുമ്പാശേരി ഇൻസ്പെക്ടർ ജി. സാബു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
Adjust Story Font
16

