Quantcast

ആർക്കും വേണ്ടാതെ കേരള സർവകലാശാല ബിരുദ സീറ്റുകൾ; ഒഴിഞ്ഞുകിടക്കുന്നത് 2638 സീറ്റുകൾ

സയൻസ് വിഷയങ്ങളിൽ വിദ്യാർഥികളുടെ എണ്ണം കുറഞ്ഞു

MediaOne Logo

Web Desk

  • Published:

    15 Nov 2022 12:54 AM GMT

ആർക്കും വേണ്ടാതെ കേരള സർവകലാശാല ബിരുദ സീറ്റുകൾ; ഒഴിഞ്ഞുകിടക്കുന്നത് 2638 സീറ്റുകൾ
X

തിരുവനന്തപുരം: അഡ്മിഷൻ നടപടികൾ പൂർത്തിയായിട്ടും കേരള സർവകലാശാലയിൽ ബിരുദ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു. സർവകലാശാലക്ക് കീഴിലെ ഗവൺമെന്റ് - എയ്ഡഡ് കോളജുകളിലായി 2638 സീറ്റുകളിലാണ് വിദ്യാർഥികൾ ഇല്ലാത്തത്. സയൻസ് വിഷയങ്ങളിലാണ് വിദ്യാർഥികളുടെ എണ്ണം ഗണ്യമായി കുറഞ്ഞിരിക്കുന്നത്.

നാക്കിന്റെ A++ ലഭിച്ച അധ്യയന വർഷം തന്നെയാണ് കേരള സർവകലാശാലയിൽ കുട്ടികളുടെ എണ്ണവും കുറഞ്ഞിരിക്കുന്നത്. മുൻ വർഷങ്ങളിൽ മൂന്ന് അലോട്ട്‌മെന്റും ഒരു സ്‌പോട്ട് അഡ്മിഷനും നടത്തിക്കഴിയുമ്പോഴേക്കും എല്ലാ സീറ്റുകളിലും പ്രവേശനം പൂർണമാകുമായിരുന്നു. എന്നാൽ ഇക്കുറി നാല് അലോട്ട്‌മെൻറ്കളും, രണ്ട് സ്‌പോട്ട് അഡ്മിഷനുകളും നടത്തിയ ശേഷവും സീറ്റുകൾ ബാക്കിയാണ്. പ്രവേശനം അവസാനിപ്പിച്ച ദിവസത്തെ കണക്കനുസരിച്ച് എല്ലാ കോളജുകളിലുമായി 3000ത്തിലധികം സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു.

14 ഗവൺമെൻറ് കോളേജുകളിൽ 192 സീറ്റുകളിൽ കുട്ടികൾ ഇല്ല. 39 എയ്ഡഡ് കോളേജുകളിൽ 2446 സീറ്റുകളും ഒഴിഞ്ഞു കിടക്കുന്നു. 34 യു ഐ ടികളിലും 60 സ്വാശ്രയ കോളേജുകളിലുമായി 50 ശതമാനത്തോളം സീറ്റുകളിലും പഠിക്കാൻ ആളില്ല. മിക്ക കോളജുകളിലും സയൻസ് ക്ലാസുകളിലാണ് വിദ്യാർഥി ക്ഷാമം. ഇതിലും ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളിലാണ് കൂടുതൽ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നത്. ഭാഷാ വിഷയങ്ങളിലും വിദ്യാർഥികളുടെ എണ്ണം മുൻ വർഷങ്ങളിലേക്കാൾ കുറവാണ്.

ഉയർന്ന മാർക്കുള്ള കുട്ടികൾ പ്രൊഫഷണൽ കോഴ്‌സുകൾക്കും ബിരുദ പഠനത്തിനുമായി അന്യസംസ്ഥാനങ്ങളിലും വിദേശത്തേക്കും പോകുന്നത് സംസ്ഥാനത്തെ സർവകലാശാലകളിൽ കുട്ടികളുടെ എണ്ണം കുറയാൻ കാരണമായി എന്നാണ് വിലയിരുത്തൽ. യു.ഐ.ടികളിൽ അടിസ്ഥാനസൗകര്യങ്ങൾ ഇല്ലാത്തത് പ്രവേശനം കുറയാൻ കാരണമായെന്ന ആരോപണവുമുണ്ട്. ഈ പ്രതിസന്ധിക്ക് ഉടൻ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്കും മുഖ്യമന്ത്രിക്കും സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ നിവേദനം നൽകിയിട്ടുണ്ട്.

TAGS :

Next Story