'അടുത്തൊരു മഴക്കുരുതിക്ക് കൊടുക്കരുത്'; എങ്ങനെ ജീവിക്കുമെന്ന് പടവെട്ടിക്കുന്നിലെ 27 കുടുംബങ്ങൾ
ഈ കുടുംബങ്ങളെ കൂടി പുനരധിവാസത്തിൽ ഉൾപ്പെടുത്തണം എന്നാണ് ആവശ്യം

വയനാട്: പുനരധിവാസ പട്ടികയിൽ ഉൾപ്പെടാത്ത ചൂരൽമല പടവെട്ടിക്കുന്നിലെ 27 കുടുംബങ്ങൾ ആശങ്കയിൽ. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ പടവെട്ടിക്കുന്നിലേക്കുള്ള റോഡ് പൂർണമായും വെള്ളത്തിനടിയിലായി. വാടക വീടുകളിൽ നിന്ന് തിരിച്ചു വന്നാൽ എങ്ങനെ സുരക്ഷിതമായി ഇവിടെ കഴിയുമെന്നാണ് ദുരന്തബാധിതർ ചോദിക്കുന്നത്.
ശക്തമായ മഴയിൽ പുന്നപ്പുഴ ഗതിമാറി സ്കൂൾ റോഡിലൂടെ നിറഞ്ഞു കവിഞ്ഞൊഴുകുകയാണ്. ദുരന്തം പൂർണമായും തുടച്ചുനീക്കപ്പെട്ട പ്രദേശത്തിന്റെ ഒരൊറ്റത്ത് വീടുകളുള്ള 27 കുടുംബങ്ങളാണ് പട്ടികക്ക് പുറത്തായിരിക്കുന്നത്. ഈ ഭാഗത്ത് ഇവർ സുരക്ഷിതമാണെന്ന് പറഞ്ഞാണ് ഇവരെ പുനരധിവാസ പട്ടികയിൽ ഉൾപ്പെടുത്താത്തത്. എന്നാൽ ഇപ്പോൾ വാടക വീടുകളിലാണ് കഴിയുന്നതെങ്കിലും ഭീകരമായ അന്തരീക്ഷം നിലനിൽക്കുന്ന ഇവിടെ എങ്ങനെയാണ് തിരിച്ചുവരുക എന്നാണ് ഇവർ ചോദിക്കുന്നത്.
പടവെട്ടിക്കുന്നിലേക്ക് പോകാൻ മറ്റു മാർഗ്ഗങ്ങൾ ഒന്നും തന്നെയില്ല. ഇനിയും മരണത്തിലേക്ക് തള്ളിവിടാതെ ഈ കുടുംബങ്ങളെ കൂടി പുനരധിവാസത്തിൽ ഉൾപ്പെടുത്തണം എന്നാണ് ഇവര്‍ സര്‍ക്കാറിനോട് ആവശ്യപ്പെടുന്നത്.
Adjust Story Font
16

