Quantcast

ഇപ്പോൾ നടക്കുന്നത് ട്രയൽ ക്ലാസ്; ഓൺലൈൻ പഠനസൗകര്യം ഇല്ലാത്തത് 49,000 പേർക്കെന്ന് വിദ്യാഭ്യാസമന്ത്രി

ഓണ്‍ലൈന്‍ സാഹചര്യങ്ങളില്ലാത്തതുമൂലം കൊവിഡ് വ്യാപനത്തിനിടയിൽ പഠനം വഴിമുട്ടുന്നുവെന്ന് പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയം

MediaOne Logo

Web Desk

  • Updated:

    2021-06-03 07:11:31.0

Published:

3 Jun 2021 5:43 AM GMT

ഇപ്പോൾ നടക്കുന്നത് ട്രയൽ ക്ലാസ്; ഓൺലൈൻ പഠനസൗകര്യം ഇല്ലാത്തത് 49,000 പേർക്കെന്ന് വിദ്യാഭ്യാസമന്ത്രി
X

സംസ്ഥാനത്ത് 49,000 കുട്ടികൾക്ക് ഓൺലൈൻ പഠനസൗകര്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. നിലവിൽ ഡിജിറ്റൽ ക്ലാസ് ആണ് നടക്കുന്നത്. ഘട്ടംഘട്ടമായി ഓൺലൈൻ ക്ലാസിലേക്ക് മാറും. ഇൻറർനെറ്റ് സൗകര്യത്തിൽ ചില പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. കൂട്ടായ പരിശ്രമത്തിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാമെന്നും വി ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. വേണ്ടത്ര ഓണ്‍ലൈന്‍ സാഹചര്യങ്ങളില്ലാത്തതുമൂലം കൊവിഡ് വ്യാപനത്തിനിടയിൽ പഠനം വഴിമുട്ടുന്നത് ചർച്ച ചെയ്യണമെന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മന്ത്രി. മന്ത്രിയുടെ മറുപടിക്ക് ശേഷം അടിയന്തരപ്രമേയത്തില്‍ ചര്‍ച്ച അനുവദിച്ചില്ല.


കേരളത്തില്‍ അരലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൌകര്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി തന്നെ സഭയില്‍ സമ്മതിച്ചിരിക്കുകയാണ്. ഇത് കണ്ടെത്തിയിരിക്കുന്നത് എസ്എസ്‍കെ നടത്തിയ പ്രാഥമിക പഠനത്തിലാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു നോക്കുമ്പോള്‍ ഇത് വളരെ കുറവാണ്. ജനകീയമായ കൂട്ടായ്മയിലൂടെ ആണ് ഇത് പരിഹരിച്ചുകൊണ്ടുവന്നത്. പിടിഐയും സന്നദ്ധസംഘടനകളും ഉള്‍പ്പെടുന്ന കമ്മിറ്റികള്‍ രൂപീകരിച്ചുകൊണ്ട് പ്രാദേശികമായി ഇതിന് പരിഹാരം കാണാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുന്നു. ആ രീതിയില്‍ സ്കൂള്‍തലത്തിലും പ്രാദേശിക തലത്തിലും ഇടപെട്ട് പരിഹരിക്കാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ ഉദ്യോഗസ്ഥര്‍ നേരിട്ട് ഇടപെട്ട് പരിഹാരം കാണുമെന്നും വി. ശിവന്‍കുട്ടി പറഞ്ഞു. ഡിജിറ്റല്‍ വിദ്യാഭ്യാസം കൈറ്റ്- വിക്ടേഴ്സ് ചാനല്‍ വഴി നല്‍കുന്നുണ്ട്. രണ്ടാഴ്ചത്തെ റിവിഷന് ശേഷം അത് ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറുകയുള്ളൂ. ഇടുക്കി, പത്തനംതിട്ട, കാസര്‍കോട് ജില്ലകളില്‍ ഇന്റര്‍നെറ്റ് സൌകര്യങ്ങളുടെ അപര്യാപ്തതയുണ്ട്. അത് പരിഹരിക്കാനും കൂട്ടായ പരിശ്രമം ഉണ്ടാകുമെന്നും വിദ്യാഭ്യാസമന്ത്രി കൂട്ടിച്ചേര്‍ത്തു.


ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഒരു ഡിജിറ്റല്‍ വേര്‍തിരിവ് സംസ്ഥാനത്ത് ഉണ്ടാക്കുന്ന എന്ന ആരോപണമാണ് പ്രധാനമായും പ്രതിപക്ഷം ഉന്നയിച്ചത്. സിബിഎസ്‍സി വിദ്യാലയത്തില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ലഭിക്കുന്ന പരിഗണന പൊതുവിദ്യാലയത്തില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് കിട്ടുന്നില്ല എന്നും പ്രതിപക്ഷം ചൂണ്ടിക്കാണിച്ചു. ഇതോടൊപ്പം പഠനസൌകര്യം ഏര്‍പ്പെടുത്തുന്നതിന് സര്‍ക്കാരിന്റെ ലാപ്ടോപ്പ് പദ്ധതികള്‍ ഫലപ്രദമായി മുന്നോട്ട് പോയിട്ടില്ലെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ആവശ്യമായ പഠനങ്ങള്‍ ഈ അധ്യയനവര്‍ഷത്തിന്‍റെ തുടക്കത്തില്‍ നടത്തിയിട്ടില്ല എന്നും പ്രതിപക്ഷനേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഡിജിറ്റല്‍ ക്ലാസുകള്‍ നടന്നാണ്. അതിന്റെ പോരായ്മകളും പ്രശ്നങ്ങളും കണ്ടെത്തി പരിഹരിക്കണമായിരുന്നു. അതുണ്ടായില്ല എന്ന വിമര്‍ശനവും പ്രതിപക്ഷം ഉയര്‍ത്തി.

ഏഴു ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ ഈ ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന്‍റെ പുറത്താണ് എന്ന ശാസ്ത്രസാഹിത്യ പരിഷത്തിന്‍റെ പഠനവും പ്രതിപക്ഷം എടുത്തു പറഞ്ഞു. പ്ലസ് വണ്‍ പരീക്ഷ സെപ്തംബറില്‍ നടത്താനുള്ള നീക്കത്തെയും പ്രതിപക്ഷം ചോദ്യം ചെയ്തു. പ്ലസ്ടു പഠനം മൂന്നുമാസം പിന്നിട്ട് പ്ലസ് വണിലെ പഠനം നടത്തുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് ഗുണകരമാവില്ലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story